ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പെരുകുന്നു; തിരിച്ചറിയൽ രേഖയ്ക്കുള്ള നടപടികൾ പാതിവഴിയിൽ തന്നെ

By Web TeamFirst Published Dec 1, 2019, 6:26 AM IST
Highlights

ബംഗാളികൾ എന്ന പേരിൽ എത്തുന്നവരിൽ ബംഗ്ലാദേശിൽ നിന്നുള്ളവരും ഉണ്ടെന്ന കണ്ടെത്തലും വിവര ശേഖരണത്തിന് കാരണമായി. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് തിരിച്ചറിയൽ രേഖ ഉണ്ടാക്കാനുള്ള നടപടികൾ പാതിവഴിയിൽ മുടങ്ങി. പെരുമ്പാവൂരിൽ മാത്രം യാതൊരു രേഖയും ഇല്ലാതെ താമസിക്കുന്നത് ഇരുപത്തിഅയ്യായിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവർ ഉൾപ്പെട്ട കുറ്റകൃത്യങ്ങൾ വർദ്ധിച്ചിട്ടും ഇതര സംസ്ഥാനക്കാരുടെ കൃത്യമായ എണ്ണം പോലും ശേഖരിക്കാൻ അധികൃതർക്ക് ആവുന്നില്ല.

സംസ്ഥാനത്തെ നടുക്കിയ ജിഷ കൊലക്കേസിനു ശേഷമാണ് ഇതര സംസ്ഥന തൊഴിലാളികളെ സംബന്ധിച്ച വിവരം ശേഖരിക്കാൻ തൊഴിൽ വകുപ്പും പൊലീസും തദ്ദേശ ഭരണ സ്ഥാപനങ്ങളും ശ്രമം തുടങ്ങിയത്. ബംഗാളികൾ എന്ന പേരിൽ എത്തുന്നവരിൽ ബംഗ്ലാദേശിൽ നിന്നുള്ളവരും ഉണ്ടെന്ന കണ്ടെത്തലും വിവര ശേഖരണത്തിന് കാരണമായി. 

ഒപ്പം ആസാമിൽ നിന്നെത്തുവരിൽ മാവോയിസ്റ്റ് ബന്ധം ഉള്ളവർ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. സ്വദേശത്തു നിന്നുള്ള കൃത്യമായ തിരിച്ചറിയൽ രേഖകൾ ഇവരുടെ കൈവശമില്ലാത്തതിനാൽ വിവര ശേഖരണം തുടക്കത്തിൽ തന്നെ പാളി. പിന്നീട് ഇവർക്ക് ചികിത്സ ആവാസ് ഇൻഷ്വറൻസ് കാർഡിനു വേണ്ടി തൊഴിൽ വകുപ്പ് വിവരം ശേഖരണം നടത്തി. എന്നാൽ 48,000 ത്തോളം പേർ മാത്രമാണ് ഇതുവരെ ഇതിനായി രേഖകൾ ഹാജരാക്കിയത്. ഇനിയും ഇരുപത്തി അയ്യായിരത്തിലധികം പേർ പെരുമ്പാവൂരിൽ മാത്രം ഉണ്ടെന്നാണ് തൊഴിൽ വകുപ്പ് പറയുന്നത്.

കഴിഞ്ഞ ദിവസം യുവതിയെ കൊലപ്പെടുത്തിയ സംഭവം കൂടെയുണ്ടായതോടെ പെരുമ്പാവൂരുകാർ ഭീതിയിലാണിപ്പോൾ കഴിയുന്നത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന പേരിൽ മാവോയിസ്റ്റുകളും തീവ്രവാദികളും സംസ്ഥാനത്ത് എത്തുന്നതായി ഇൻറലിജൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹര്യത്തിൽ തിരിച്ചറിയൽ രേഖ നിർബന്ധമാക്കേണ്ടത് അത്യാവശ്യമാണ്.

click me!