
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് (PT Thomas) ഇടുക്കിയുടെ അഭിമാനമായിരുന്നെന്ന് ഇടുക്കി ബിഷപ്പ് (Idukki Bishop) മാര്‍ നെല്ലിക്കുന്നേല്‍ Mar Nellikunnel). പിടി തോമസിന്റെ വീട്ടിലെത്തി അദ്ദേഹം അന്ത്യോപചാരം അര്‍പ്പിച്ചു. സിഎസ്‌ഐ ബിഷപ് വിഎസ് ഫ്രാന്‍സിസും വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. പിടി തോമസ് പുതുതലമുറക്ക് മാതൃകയാണെന്ന് മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പിടിയെ സ്‌നേഹിച്ച അനേകായിരങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിക്ക് അഭിമാനിക്കാവുന്ന രീതിയില്‍ പൊതുരംഗത്തും രാഷ്ട്രീയ രംഗത്തും വളരെയധികം സേവനങ്ങള്‍ കാഴ്ചവെച്ച പിടി തോമസ് യാദൃച്ഛികമായി വേര്‍പെട്ട് പോയി. ദൈവം അദ്ദേഹത്തിന് നിത്യശാന്തി പ്രദാനം ചെയ്യട്ടെ. അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം പുതുതലമുറക്ക് മാതൃകയും അഭിമാനവുമായി നിലകൊള്ളും. മികച്ച സാമാജികനായി അദ്ദേഹം എല്ലാവരുടെയും മനസ്സില്‍ നിലകൊള്ളുമെന്നും ബിഷപ് പറഞ്ഞു.
അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിന്‍റെ (P T Thomas) സംസ്കാരം ഇന്ന്. പി ടി തോമസിന്‍റെ മൃതദേഹം രാവിലെ നാലരയോടെ ഇടുക്കി ഉപ്പുതോട്ടിലെ വീട്ടിലെത്തിച്ചു. തങ്ങളുടെ പ്രയപ്പെട്ട നേതാവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരുമാണ് പി ടിയുടെ വീട്ടിലെത്തിയത്. ഇടുക്കി ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരും ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഇടുക്കി ഡിസിസി ഓഫീസ് വഴി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ഒരു മണിക്കൂറോളം ഉപ്പുതോട്ടിലെ വീട്ടിൽ പൊതുദർശനം ഉണ്ടാകും. രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളം ഡിസിസിയിലാകും പൊതുദർശനം.
തുടര്‍ന്ന് ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമ ഉപചാരം അർപ്പിക്കും. ഉച്ചയോടെ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിക്കുന്ന മൃതദേഹത്തിൽ പി ടി തോമസിന്‍റെ പ്രിയപ്പെട്ട വോട്ടർമാർ യാത്രമൊഴി നൽകും. തുടർന്ന് 5.30മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി ആകും സംസ്കാരചടങ്ങുകൾ. കഴിഞ്ഞ മാസമാണ് നട്ടെല്ലിനെ ബാധിച്ച അർബുദത്തിനുള്ള ചികിത്സയ്ക്ക് ആയി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയിൽ എത്തിയത്. ഇന്നലെ രാവിലെ പത്ത് മണിയോടെ പിടി തോമസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. 71 വയസ്സായിരുന്നു.