
ഇടുക്കി: സര്‍ക്കാര്‍ റദ്ദാക്കിയ രവീന്ദ്രന്‍ പട്ടയത്തിന് പകരം പട്ടയം അര്‍ഹരായവര്‍ക്ക് ഒരുമാസത്തിനുള്ളിൽ നൽകുമെന്ന് ഇടുക്കി ജില്ലാ കളക്ടർ. മുന്നാര്‍ കെഡിഎച്ച് ഒഴികെ എട്ടു വില്ലേജുകളിലെ 200 പേര്‍ക്കാണ് പട്ടയം നല്‍കുക. എറ്റവുമധികം രവീന്ദ്രന്‍ പട്ടയമുള്ള കെഡിഎച്ച് വില്ലേജില്‍ കൂടുതല്‍ പരിശോധന വേണമെന് നിലപാടിലാണ് ജില്ല ഭരണകൂടം. ദേവികുളം താലൂക്കില്‍ ഭൂപതിവ് ചട്ടം ലംഘിച്ച് 1999ല്‍ ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന എംഐ രവീന്ദ്രന്‍ നല്‍കിയ 534 പട്ടയം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഉത്തവിട്ടിരുന്നു.
2022 ജനുവരിയിലായിരുന്നു രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള ഉത്തരവിട്ടത്. 9 വില്ലേജുകളിലെ 4251 ഹെക്ടര്‍ ഭൂമിക്ക് നൽകിയ പട്ടയമാണിതെല്ലാം. ഇതില്‍ 436 എണ്ണം റദ്ദാക്കി. ബാക്കി 78 പട്ടയങ്ങള്‍ മുന്നാര്‍ കെഡിഎച്ച് വില്ലേജിലാണ്. കാണാതായ ഇവയുടെ ഫയല്‍ കണ്ടെത്താനുള്ള നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. റദ്ദാക്കിയ പട്ടയത്തിന് പകരത്തിനായി 256 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ മുഴുവന്‍ നടപടികള്‍ പുര്‍ത്തിയാക്കിയ 200 പേർക്കാണ് ഒരുമാസത്തിനുള്ളില്‍ പട്ടയം നൽകുക.
അതേസമയം ദേവികുളം താലൂക്കില്‍ എറ്റവുമധികം രവീന്ദ്രന്‍ പട്ടയമുള്ള മുന്നാര്‍ കെഡിഎച്ച് വില്ലേജിലെ നടപടികള്‍ പൂർത്തിയായിട്ടില്ല. അപേക്ഷയില്‍ മേലുള്ള ഹിയറിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് റവന്യുവകുപ്പ്. പരിശോധന പൂർത്തിയാക്കി അര്‍ഹരായവരെ കണ്ടെത്താന്‍ 6 മാസമെങ്കിലുമെടുക്കുമെന്ന് ജില്ലാ ഭരണകൂടം സര്‍ക്കാറിനെ അറിയിച്ചുകഴിഞ്ഞു.