
ഇടുക്കി: ഇടുക്കി കുമളിയിൽ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവത്തിൽ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. കുമളി ആറാം മൈൽ സ്വദേശി നെല്ലിക്കൽ സേവ്യറിൻറെയും ടിനുവിൻറെയും ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ പിഴവാണോ മരണ കാരണമെന്ന് കണ്ടെത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തെ തുടർന്നാണ് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്.
ഒൻപതാം തീയതിയാണ് ഗർഭിണിയായിരുന്ന സേവ്യറിൻ്റെ ഭാര്യ ടിനുവിനെ അവസാന വട്ട സ്കാനിംഗിനായി കുമളി സെൻ്റ് അഗസ്റ്റിൻസ് ആശുപത്രിയിലെത്തിച്ചത്. ഗർഭപാത്രത്തിൽ കുഞ്ഞ് തിരിഞ്ഞു കിടക്കുന്നതിനാൽ അഡ്മിറ്റ് ചെയ്യാൻ നിർദ്ദേശിച്ചു. പതിനൊന്നിന് ശസ്ത്രക്രിയ നടത്താനും തീരുമാനിച്ചു. എന്നാൽ അടുത്ത ദിവസം രാവിലെ പരിശോധനയിൽ കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് കുറഞ്ഞു വരുന്നതിനാൽ ഉടൻ സിസേറിയൻ നടത്തണമെന്ന് ഡോക്ടർ നിർദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ കുഞ്ഞിനെ മരിച്ച നിലയിലാണ് കിട്ടിയതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തുടർന്ന് കുമളി ലൂർദ്ദി പളളി സെമിത്തേരിയിൽ സംസ്ക്കരിച്ചു. കുഞ്ഞിൻറെ മരണകാരണം എന്താണെന്ന് പലതവണ ചോദിച്ചിട്ടും ആശുപത്രി അധികൃതർ കൃത്യമായ വിവരം നൽകിയില്ലെന്നാണ് മാതാപിതാക്കളുടെ പരാതി.
അച്ഛൻ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിച്ചത്. ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗിൻ്റെ നേതൃത്വത്തിൽ ഫൊറൻസിക് സംഘത്തിൻ്റെ സാന്നിധ്യത്തിലാണ് മൃതദേഹം സെമിത്തേരി തുറന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 2023 ൽ ഒരു അപകടത്തെ തുടർന്ന് ടിനുവിൻറെ വയറ്റിലുണ്ടായിരുന്ന നാലു മാസം പ്രായമായ കുഞ്ഞും മരിച്ചിരുന്നു. അതേ സമയം രാവിലെ ആറര വരെ കുഞ്ഞിൻറെ ഹൃദയമിടിപ്പ് സാധാരണ നിലയിലായിരുന്നുവെന്നും പെട്ടെന്ന് ഇത് കുറഞ്ഞ് നിലക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും മരണ കാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടത്താൻ അന്നു തന്നെ നിർദ്ദേശിച്ചിരുന്നതായും അവർ വ്യക്തമാക്കി.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam