
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും വൈകാരിക ബന്ധത്തിന്റെ ആഴവും പ്രമേയമാക്കി ഷോ മിയാക്കി സംവിധാനം ചെയ്ത ടൂ സീസൺസ് ടൂ സ്ട്രെയ്ഞ്ചേഴ്സിനാണ് മുപ്പതാം കൊല്ലം സുവർണചകോരം ലഭിച്ചത്. 20 ലക്ഷം രൂപയും പ്രശസ്തി പത്രവും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച സംവിധായകനുള്ള രജതചകോരം അർജന്റിനീയൻ ചിത്രം ബിഫോർ ദ ബോഡിയുടെ സംവിധായകരായ കരീന പിയാസയും ലൂസിയ ബ്രാസെലിസും നേടി. നാലുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവ് സ്വന്തമാക്കി. ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് പ്രത്യേക ജൂറി പരമാർശം നേടി. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ഓഡിയൻസ് പോൾ പുരസ്കാരവും ചിത്രം നേടി. മികച്ച മലയാള നവാഗത സംവിധായകനായി തിരഞ്ഞെടുത്തത് ചിത്രം എന്ന സിനിമയുടെ സംവിധായകനായ ഫാസിൽ റസാക്കിനെയാണ്.
മാധ്യമപുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സമഗ്ര കവറേജിനുള്ള പ്രത്യേക പരാമർശത്തിന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ അർഹരായി. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ വിഭാഗത്തിലെ പ്രദീപ് പാലവിളാകത്തിന് മികച്ച ക്യാമറമാനുള്ള പുരസ്കാരം ലഭിച്ചു. ഈ മാസം 12 ന് തുടങ്ങിയ ചലച്ചിത്രമേളയ്ക്ക് ഇന്നാണ് തിരശ്ശീല വീണത്. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു മേളയുടെ സമാപനവേദിയിലെ മുഖ്യാതിഥി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam