
പാലക്കാട്: ചട്ടം ലംഘിച്ച് പാലക്കാട് മണ്ണാർക്കാട് നഗരസഭ അധ്യക്ഷൻ സി മുഹമ്മദ് ബഷീറിൻ്റെ ബഹുനില കെട്ടിട നിർമാണം. നഗര മധ്യത്തിലുള്ള വ്യാപാര സമുച്ചയത്തിലാണ് അനധികൃത നിർമാണം. അൽഫായിദ കൺവെൻഷൻ സെൻ്ററിൻ്റെ നികുതി തിട്ടപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി. ഓഡിറ്റ് റിപ്പോർട്ടിന്മേൽ തുടർ നടപടികൾക്ക് തുടക്കമിട്ടതായി നഗരസഭ സെക്രട്ടറി അറിയിച്ചു.
2013ലാണ് 1991.29 ചതുരശ്ര മീറ്റർ വിസ്തീർമുള്ള കെട്ടിടം പണിയാൻ മുഹമ്മദ് ബഷീറിന് അനുമതി കിട്ടിയത്. എന്നാൽ നിലവിൽ കെട്ടിടത്തിൻ്റെ വിസ്തീർണം 7528.88 ചതുരശ്ര മീറ്ററാണ്. അതായത് അനുമതിയില്ലാതെ കെട്ടിയത് 5,537.59 ചതുരശ്ര മീറ്റർ. മൂന്ന് നിലകളിലാണ് വ്യാപാര സമുച്ചയം. അതിൽ മൂന്നാം നിലയെ കുറിച്ച് നഗരസഭയുടെ രേഖകളിലെങ്ങും പരാമർശമില്ല. 2018 ഏപ്രിൽ ഒന്നുമുതൽ 2021 ഡിസംബർ 31 വരെയുള്ള ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലാണ് ക്രമക്കേടുകൾ അക്കമിട്ട് നിരത്തുന്നത്. കഴിഞ്ഞ ഫെബ്രുവരി നാലിന് ഓഡിറ്റ് സംഘവും നഗരസഭ ഉദ്യോഗസ്ഥരും വ്യാപാര സമുച്ചയം പരിശോധിച്ചിരുന്നു. മൂന്നാം നില അനധികൃതമായതിനാൽ ഇത് ക്രമപ്പെടുത്താൻ കോംപൗണ്ടിങ് ഫീസായി 1,66,128 രൂപ അടയ്ക്കാൻ ഓഡിറ്റ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 7528.88 ചതുരശ മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ നികുതി ഈടാക്കുന്നത് 1031.33 ചതുരശ്ര മീറ്ററിന് മാത്രമാണ്. നികുതി നിർണയിക്കുമ്പോൾ, ബേസ്മെന്റും 2,3 നിലകളും കണക്കിലെടുത്തില്ല. അതായത്, 6497.55 ചതുരശ്ര മീറ്ററിന് നികുതി ഈടാക്കിയിട്ടേയില്ല.
കെട്ടിടത്തിന് നികുതി നിശ്ചയിച്ചതിലും ക്രമക്കേടുണ്ട്. 100 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് ഒരു ചതുരശ്ര മീറ്ററിന് 50 രൂപയും നൂറ് ചതുരശ്ര മീറ്ററിനു മുകളിലുള്ളവയ്ക്ക് 80 രൂപയുമാണ് കൌൺസിൽ നിർണയിച്ച നികുതി. എന്നാൽ ഇവിടെ 50 രൂപയാണ് നഗരസഭ അധ്യഷൻ്റെ കെട്ടിടത്തിന് നിശ്ചയിച്ചത്. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ സപ്ലിമെന്ററി റിപ്പോർട്ടിലാണ് ഗുരുതര കണ്ടെത്തലുകൾ. ക്രമക്കേടുകൾ നഗസഭയ്ക്ക് സമ്മാനിച്ചത് ലക്ഷങ്ങളുടെ നഷ്ടം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam