
കൽപ്പറ്റ: വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങളാണ് പ്രതികൾ മുറിച്ചു കടത്തിയെന്ന് കണ്ടെത്തൽ. കേസിലെ ആറുപ്രതികളും ഇപ്പോൾ ഒളിവിലാണ്. മുൻകൂര്‍ ജാമ്യം തേടി ഇവർ കൽപ്പറ്റ കോടതിയെ സമീപിച്ചു. വനവംകുപ്പ് അറിയാതെ 30 മരങ്ങൾ അധികം മറിച്ചുവെന്നാണ് കണ്ടെത്തൽ. ഓരോ മരം മുറിക്കും 5000 രൂപ പിഴ ചുമത്തുമെന്നാണ് വിവരം.
വാര്യാട് സ്വദേശി ഇബ്രാഹീം, മീനങ്ങാടി സ്വദേശി അബ്ദുൽ മജീദ്, മാണ്ടാട് സ്വദേശി ചന്ദ്രദാസ്, മണൽവയൽ സ്വദേശി അബ്ദുൾ നാസർ, കൈതപ്പൊയിൽ സ്വദേശി അസ്സൻ കുട്ടി, എരഞ്ഞിക്കൽ സ്വദേശി ഹനീഫ എന്നിവരാണ് കേസിലെ പ്രതികൾ. ജനുവരി അവസാനമാണ് 20 മരം മുറിക്കാൻ അനുമതി കൊടുത്തത്. പക്ഷേ, 30 മരങ്ങൾ അധികമായി മുറിച്ചതായി കണ്ടെത്തുകയായിരുന്നു. അയിനി, പാല, ആഫ്രിക്കൻ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധിക മരം മുറിച്ച ശേഷമാണ് ഇക്കാര്യം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടത്.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നത് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. മുറിച്ച മരങ്ങളിൽ പ്രതികൾ ഉപേക്ഷിച്ചവ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മരം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി. 1986 ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി നടന്നത്. ഭൂരിഹതരായ ആദിവാസികൾക്കാണ് അന്ന് ഭൂമി പതിച്ചു നൽകിയത്. സ്വകാര്യ ഭൂമിയായി തന്നെയാണ് വനംവകുപ്പ് ഇവിടം പരിഗണിക്കുന്നത്. എന്നാൽ, ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കേസ് എടുത്തത്. പാഴ് മരങ്ങളുടെ ഗണത്തിൽപ്പെടുന്നതിനാൽ, ഓരോ മരംമുറിക്കും അയ്യായിരം രൂപ വരെ പിഴ ഈടാക്കാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam