
കണ്ണൂര്‍: വിലക്ക് ലംഘിച്ച് കണ്ണൂർ കൂട്ടുപുഴ വഴി കേരളത്തിലേക്ക് അനധികൃതമായി കടത്തിയ പന്നിയിറച്ചി പിഗ് ഫാർമേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ പിടികൂടി മൃഗസംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബീഹാറിലും ഉൾപ്പെടെ വളർത്തു പന്നികളിൽ ആഫ്രിക്കൻ സ്വൈൻ ഫീവർ എന്ന വൈറസ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് പന്നിമാംസം ഉൾപ്പെടെ കൊണ്ടു വരുന്നതിന് 30 ദിവസത്തേക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചാണ് കേരളത്തിലേക്ക് പന്നിയിറച്ചി കടത്തിയത്.
ബിഹാറിൽ നിന്നും ആന്ധ്രയിൽ നിന്നും കർണാടകത്തിലേക്ക് എത്തിക്കുന്ന പന്നികൾ കശാപ്പു ചെയ്ത് കേരളത്തിലേക്ക് കടത്തുന്ന സംഘത്തെയാണ് കൂട്ടുപുഴയിൽ വച്ച് പിഗ്ഗ് ഫാർമേഴ്സ് അസോസിയേഷൻ പിടികൂടി മൃഗ സംരക്ഷണ വകുപ്പിനെ ഏൽപ്പിച്ചത്. രോഗത്തെത്തുടർന്ന് കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് പന്നി കടത്തുന്നത് തടയാൻ മൃഗസംരക്ഷണ വകുപ്പിന് നിർദ്ദേശം ഉണ്ട്. ഇതിനിടയിലാണ് അനധികൃതമായി പന്നികളെ മലയോരത്തെ ഇറച്ചി കടകളിൽ എത്തിക്കുന്നത്.
കൂട്ടുപുഴയിലെ ഒരു ഇറച്ചി വിൽപ്പനശാലയില്‍ പന്നിയിറച്ചി ഇറക്കുന്നതിനിടയിൽ ആയിരുന്നു ഇവരുടെ വാഹനം ഉൾപ്പെടെ പിടികൂടിയത്. തുടർന്ന് ഈ വാഹനം മൃഗസംരക്ഷണ അതികൃതർ എത്തി ചെക്ക് പോസ്റ്റിലേക്ക് മാറ്റി. ഇരിട്ടിയിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തി. മലയോരത്തെ വിവിധയിടങ്ങളിലെ ഇറച്ചി കടകളിൽ നൽകാൻ കൊണ്ടു പോവുകായിരുന്നു പന്നിയിറച്ചിയെന്ന് അധികൃതര്‍ പറഞ്ഞു. 150 രൂപക്കാണ് ഇവർ ഒരു കിലോ പന്നിയിറച്ചി ഇറച്ചിക്കടകള്‍ക്ക് നൽകുന്നത്.
ഈ ഇറച്ചിയാണ് 300 രൂപക്ക് വിൽപ്പന നടത്തുന്നത്.
പിഗ്ഗ് ഫാർമേഴ്സ് ഭാരവാഹികളായ ജോസ് മാത്യു, സനിൽ സേവ്യർ, ഇ എസ് വിനോദ്, ബിനോയ്, രാജു കേളകം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കർണ്ണാടകത്തിൽ നിന്നും പന്നിയിറച്ചിയുമായെത്തിയ വാഹനം തടഞ്ഞ് മൃഗസംരക്ഷണവകുപ്പ് അധികൃതരെ ഏൽപ്പിച്ചത്. എല്ലാദിവസവും ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ അനധികൃത പന്നി കടത്ത് തടയാൻ പരിശോധന നടത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam