പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പനക്കാരനായ യുവാവിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇടക്കൊച്ചി പടനിലത്ത് വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന മാത്യു ജോസഫിനാണ് കടിയേറ്റത്
ആലപ്പുഴ: പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പനക്കാരനായ യുവാവിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇടക്കൊച്ചി പടനിലത്ത് വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന മാത്യു ജോസഫിനാണ് കടിയേറ്റത്. തിങ്കളാഴ്ച്ച രാവിലെ പത്തര മണിയോടെയായിരുന്നു സംഭവം. കൂട്ടമായെത്തിയ നായ്ക്കളിൽ ഒന്ന് മാത്യുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഇയാളുടെ വലത് കാലിന് ഗുരുതരമായി പരിക്കേറ്റു. മുൻപ് വാഹനാപകടത്തിൽപ്പെട്ട് കാലിന് സ്വാധീനകുറവുള്ളതിനാൽ മാത്യുവിന് ഓടി മാറാൻ സാധിച്ചില്ല.
സംഭവത്തിന് പിന്നാലെ ബന്ധുക്കളെത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റതിനെ തുടർന്ന് നടക്കാൻ പ്രയാസമായതോടെ ലോട്ടറി വില്പന തടസ്സപ്പെട്ടതായും നഷ്ടപരിഹാരം തേടി പഞ്ചായത്ത് അധികൃതരെ സമീപിക്കുമെന്നും മാത്യു ജോസഫ് പറഞ്ഞു. അരൂർ പരിസരങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും ഇവയെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.



