അമ്മയും കുഞ്ഞിന്‍റെയും മരണം: 'ചികിത്സാപിഴവില്ല', അറസ്റ്റ് ഡോക്ടര്‍മാരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഐഎംഎ

By Web TeamFirst Published Oct 5, 2022, 10:25 AM IST
Highlights

അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും. ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു. 
 

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിയിൽ പ്രസവത്തെ തുട‍ര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ട‍ര്‍മാര്‍ക്ക് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്ന് ഐ എം എ. ഡോക്ടർമാരെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. അറസ്റ്റ് ഡോക്ടർമാരുടെ മനോവീര്യം തകർക്കും. ഡോക്ടര്‍മാര്‍ക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഐ എം എ നിയുക്ത പ്രസിഡന്‍റ് ഡോ.സുൾഫി നൂഹു പറഞ്ഞു. 

അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ തങ്കം ആശുപത്രിയിലെ ഡോക്ടർമാർക്ക് പിഴവുണ്ടായെന്ന് ഇന്നലെയാണ് മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് വന്നത്. തുടര്‍ന്ന് മൂന്ന് ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു . കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും വിളിച്ചു വരുത്തും. ഈ സാഹചര്യത്തിലാണ് ഡോക്ടർമാർക്ക് പൂർണ പിന്തുണയുമായി ഐഎംഎ രം​ഗത്തെത്തിയത്.

ചികിത്സാപിഴവ് പറ്റിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് തങ്കം ആശുപത്രിയിലെ ഗൈനക്കോളേജിസ്റ്റുകളായ, ഡോ.പ്രിയദർശനി, ഡോ.നിള, ഡോ.അജിത് എന്നിവരെ പലക്കാട് ടൌൺ സൌത്ത് പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം  മൂന്ന് ഡോക്ടർമാരെ വിട്ടയച്ചെങ്കിലും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തും. ഈ വർഷം ജൂലൈ മൂന്നിനാണ് നവജാത ശിശുമരിച്ചത്. തൊട്ടടുത്ത ദിവസം അമ്മ ഐശ്വര്യയും മരിച്ചു. ബന്ധുക്കൾ അടക്കം വ്യാപക പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് കേസ് എടുക്കലും, മെഡിക്കൽ ബോർഡ് രൂപീകരണവുമൊക്കെ ഉണ്ടായത്.
 

tags
click me!