
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന നവകേരള സദസിന്‍റെ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് ഇൻ ഗവൺമെൻ്റ് (ഐഎംജി). നവ കേരള സദസിൻ്റെ നടത്തിപ്പ് മുതൽ ഭരണ നിര്‍വ്വഹണ മേഖലയിൽ ഉണ്ടാക്കിയ ചലനങ്ങൾ വരെ സമഗ്രമായി വിലയിരുത്താനാണ് തീരുമാനം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ജനങ്ങളുമായി സംവദിച്ച് മന്ത്രിസഭ ഒന്നാകെ നടത്തിയ പര്യടനമായിരുന്നു നവ കേരള സദസ്. അവരുടെ പരാതികൾ കേട്ട് ഒരുമാസം നീളുന്ന പര്യടനമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ വര്‍ഷം നടന്നത്. വികസന നേട്ടങ്ങൾ ജനശ്രദ്ധയിലേക്ക് എത്തിക്കുന്നത് മുതൽ ഭാവി വികസനത്തിനുള്ള മാര്‍ഗ്ഗ രേഖ വരെയായിരുന്നു പ്രഖ്യാപിത ലക്ഷ്യം. ഏറെ വിവാദങ്ങൾക്കും സംവാദങ്ങൾക്കും വഴിവച്ച സദസ്സ് സമൂഹത്തിൽ എന്ത് പ്രതികരണമുണ്ടാക്കി എന്നാണ് ഐഎംജി പഠിക്കുന്നത്.
നിയമസഭാ നിയോജക മണ്ഡല അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടിയിൽ വന്ന നിവേദനങ്ങളുടെ സ്വഭാവം, അതിനുണ്ടാക്കിയ തീര്‍പ്പുകൾ, ഭരണപരമായും നയപരമായും അതാത് വേദികളിലെടുത്ത തീരുമാനങ്ങൾ, നവകേരള സദസ്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സർക്കാർ തലത്തിലെടുത്ത തീരമാനങ്ങളും ഉത്തരവുകളും അതിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പങ്ക് - ഇതെല്ലാം സമഗ്രമായി വിലയിരുത്താനാണ് ഉദ്ദേശിക്കുന്നത്.
പൊതുജനങ്ങൾ മുതൽ ജനപ്രതിനിധികളും വിവിധ തലങ്ങളിലെ ഭരണ നിര്‍വ്വഹണ ഉദ്യോഗസ്ഥരിൽ നിന്ന് വരെ വിവങ്ങൾ ശേഖരിച്ചാകും പഠനം. ഒരു മാസത്തിനകം തന്നെ പൂര്‍ത്തിയാകുന്ന വിധത്തിലാണ് സമഗ്ര പഠനം ഐഎംജി ഉദ്ദേശിക്കുന്നത്. പൊടിച്ച കോടികളും എടുത്ത നിലപാടുകളും വലിയ വിവാദമായിരിക്കെ നവകേരള സദസ്സിന്‍റെ നടത്തിപ്പ് എന്ത് ഗുണം കേരളത്തിനുണ്ടാക്കി എന്ന പഠനമാണ് നടക്കുന്നത്. പ്രത്യേകിച്ച് മന്ത്രിമാരടക്കമുള്ളവര്‍ പങ്കെടുക്കുന്ന പരാതി പരിഹാര അദാലത്തുകൾ സംസ്ഥാന വ്യാപകമായി ആരംഭിച്ചിരിക്കെ ഇത്തരം പഠന പ്രവര്‍ത്തനങ്ങൾക്കും പ്രസക്തിയേറുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam