
തിരുവനന്തപുരം: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ എം ഷാജിയുടെ പ്രസ്താവനയെ പിന്തുണച്ച് മുതിർന്ന മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും മുനമ്പം വഖഫ് ഭൂമിയാണെന്ന വാദം ശരിവെച്ചു. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് ആവർത്തിച്ച് രംഗത്ത് വന്ന കെഎം ഷാജി, പാണക്കാട് തങ്ങൾ പ്രശ്നത്തിൽ ഇടപെട്ടതിന്റെ കാരണവും വിശദീകരിച്ചതോടെയാണ് ലീഗും കോൺഗ്രസും കൂടുതൽ പ്രതിരോധത്തിലായത്. പിന്നാലെയാണ് മുതിർന്ന നേതാവായ ഇ ടി മുഹമ്മദ് ബഷീറും ഷാജിയെ പിന്തുണച്ച് രംഗത്ത് വന്നത്.
വഖഫ് ഭൂമിയാണെന്ന വാദം പരസ്യമായി ഉന്നയിക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമമാണ് മുസ്ലിം ലീഗ് നേതാക്കൾ ഇതുവരെ നടത്തിയത്. എന്നാൽ സമുദായ സംഘടനകൾ ഉന്നയിച്ച വാദം കണക്കിലെടുത്ത് ഇ ടി മുഹമ്മദ് ബഷീറും കെ എം ഷാജിയും രംഗത്ത് വന്നതോടെ പ്രശ്ന പരിഹാരത്തിന് മുൻകൈ എടുത്ത പാർട്ടി അധ്യക്ഷനും പികെ കുഞ്ഞാലിക്കുട്ടിയും പ്രതിസന്ധിയിലായി. വിഷയത്തിൽ മുസ്ലിം ലീഗിൽ ഭിന്നത ഇല്ലെന്നാണ് അവരുടെ വിശദീകരണം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയ വാദത്തെ തള്ളിയാണ് ഇ ടിയും കെ എം ഷാജിയും എം കെ മുനീറും അടക്കം നേതാക്കൾ രംഗത്ത് വന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാദം തള്ളാതെയാണ് നേരത്തെ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും സമവായ ചർച്ചകൾ നടത്തിയത്. പ്രതിപക്ഷം ഇക്കാര്യത്തിൽ മുന്നോട്ട് വെച്ച ഒത്തു തീർപ്പ് സാധ്യതക്കും സമുദായ സൗഹൃദത്തിനും തുരങ്കം വെക്കുന്നതാണ് ഒരു വിഭാഗം മുസ്ലിം ലീഗ് നേതാക്കളുടെ നിലപാടെന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. ലീഗിനുള്ളിലെ തർക്കങ്ങൾ ഫലത്തിൽ ബിജെപിക്കും വർഗ്ഗീയ സ്വഭാവമുള്ള പ്രചാരണം നടത്തുന്ന സംഘടനകൾക്കും ആയുധമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam