
പാലക്കാട്: പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു. അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവർ ആയിരുന്നു ഇവർ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ രൂക്ഷഭാഷയിൽ വിമർശിച്ചു.
സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam