ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ സ്ഥാപനങ്ങളിലെ റെയ്‍ഡ്; ബിഷപ്പ് കെ പി യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

By Web TeamFirst Published Nov 17, 2020, 10:31 AM IST
Highlights

വിദേശ പണം വന്നതും പണം ചെലവഴിച്ചതിന്റെയും വിശദാംശങ്ങൾ അറിയിക്കാന്‍ ആദായ നികുതി വകുപ്പ് നിര്‍ദ്ദേശിച്ചു. ബിഷപ്പിന്‍റെ മൊഴിയെടുത്ത ശഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം. 

പത്തനംതിട്ട: ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് ബിഷപ്പ് കെ പി  യോഹന്നാന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിൽ ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. വിദേശ പണമിടപാടുകളുടെ വിശദാംശങ്ങള്‍ കൈമാറണമെന്നും നിര്‍ദ്ദേശമുണ്ട്. ബിലീവേഴ്സ് ചര്‍ച്ച് സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ് നടത്തിയിരുന്നു. ബിഷപ്പിന്‍റെ മൊഴിയെടുത്ത ശഷം നടപടികള്‍ തുടരാനാണ് ആദായ നികുതി വകുപ്പിന്‍റെ തീരുമാനം. 

വിദേശത്ത് നിന്ന് വന്ന ഫണ്ട് വ്യാപകമായി വകമാറ്റിയെന്നും ആദായ നികുതി വകുപ്പ് പറയുന്നു. ബിലിവേഴ്സ് സ്ഥാപനങ്ങളിൽ കണക്കെടുപ്പ് തുടരുകയാണ്. വിവിധ ജില്ലകളിലുള്ള ബിലീവേഴ്സ് ഈസ്റ്റേൺ സഭയുടെ സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാൻ്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും കണക്കില്‍പ്പെടാത്ത പണവും സാമ്പത്തിക ഇടപാടിനെ കുറിച്ച് അടക്കമുള്ള വിവിധ രേഖകളും കണ്ടെത്തിയിരുന്നു. 

വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പരിശോധന നടന്നത്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു. 

click me!