തോട്ടം തൊഴിലാളികൾക്ക് അടിസ്ഥാന സൗകര്യം; വീഴ്ച വരുത്തിയാൽ നടപടിയെന്ന് ഇടുക്കി ജില്ലാ വികസന കമ്മീഷണർ

By Web TeamFirst Published Jul 20, 2022, 6:35 AM IST
Highlights

ലയങ്ങളിൽ എത്ര കുടുംബങ്ങൾ ഉണ്ടെന്ന് പരിശോധിച്ച് രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഇതിനു ശേഷം വീണ്ടും യോഗം ചേരും

ഇടുക്കി : തോട്ടം തൊഴിലാളികൾക്ക് (plantation workers(അടിസ്ഥാന സൗകര്യമൊരുക്കുന്നതിൽ(basic infrastructure) വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ടി വരുമെന്ന് ഇടുക്കി ജില്ലാ വികസന കമ്മീഷണർ അർജ്ജുൻ പാണ്ഡ്യൻ പറഞ്ഞു. ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ തോട്ടം ഉടമകളുടെയും യൂണിയൻ നേതാക്കളുടെയും വിളിച്ച യോഗത്തിലാണ് വികസന കമ്മീഷണറുടെ പരാമർശം.

മഴ കനത്തതോടെ ഇടിഞ്ഞു പൊളിഞ്ഞ ലയങ്ങളിൽ ഭീതിയോടെ കഴിയുന്ന തൊഴിലാളികളുടെ ദുരിതം വാർത്തയായതോടെയാണ് ജില്ല ഭരണകൂടം ഇടപെട്ടത്. കളക്ടറുടെ നിർദേശ പ്രകാരം പീരുമേട്ടിൽ വിളിച്ച യോഗത്തിൽ തൊഴിലാളി യൂണിയൻ നേതാക്കളെല്ലാം എത്തി. പക്ഷേ പീരുമേട് താലൂക്കിലെ 48 തോട്ടങ്ങളിൽ നിന്നും 11 പ്രതിനിധികൾ മാത്രമാണ് പങ്കെടുത്തത്. ഇത്തരം ഉദാസീന നടപടികൾ അംഗീകരിക്കാനാകില്ലെന്നും പങ്കെടുക്കാത്ത തോട്ടമുടമകൾക്ക് നോട്ടീസ് അയക്കുമെന്നും ജില്ല വികസന കമ്മീഷണർ മുന്നറിയിപ്പ് നൽകി.

ആയിരത്തോളം ലയങ്ങളിലായി മൂവായിരത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നാണ് തൊഴിൽ വകുപ്പിൻറെ ഏകദേശ കണക്ക്. ഇത് സംബന്ധിച്ച സംയുക്ത പരിശോധന പൂർത്തിയായിട്ടില്ല. രണ്ടാഴ്ചക്കുള്ളിൽ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഇതിനു ശേഷം വീണ്ടും യോഗം ചേരും. 

ലയങ്ങളുടെ നവീകരണത്തിനായി സർക്കാർ പത്തു കോടി രൂപ അനുവദിച്ചിരുന്നു. എന്നാലിത് പ്ലാൻറേഷൻ ഡയറക്ടറേറ്റിന് കൈമാറാനാണ് നിർദേശം. പ്ലാൻറേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കാത്തതിനാൽ തുക നൽകിയിട്ടില്ല. ഈ തുക ഉപയോഗിച്ച് ലയങ്ങൾ നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കും.

click me!