സമവായ നീക്കങ്ങൾക്ക് ഇടയിലും ഐഎൻഎല്ലിൽ അടി തീരുന്നില്ല, ഇടപെട്ട് കാന്തപുരം

By Web TeamFirst Published Aug 1, 2021, 12:27 PM IST
Highlights

അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണ് പുറത്ത് വന്നത്. ഇതിൽ കാസിം ഇരിക്കൂർ പക്ഷക്കാർ മാത്രമാണുള്ളത്. തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.

കോഴിക്കോട്: സമവായനീക്കങ്ങൾക്കിടയിലും ഐ എൻഎല്ലിൽ തർക്കം. മെംബർഷിപ്പ് പ്രവർത്തനങ്ങൾക്കായി കാസിം ഇരിക്കൂർ പക്ഷക്കാരെ മാത്രം ഉൾപ്പെടുത്തി വരണാധികാരികളെ നിയോഗിച്ചതാണ് തർക്ക വിഷയം. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനായി ഇന്നലെ സുന്നി നേതാവ് കാന്തപുരം അബൂബക്കർ മുസ്ലിയാർ  ഇടപെട്ടിരുന്നു.

അംഗത്വ വിതരണത്തിനായി 14 ജില്ലകളിലും നിയോഗിച്ചവരുടെ പട്ടികയാണ് പുറത്ത് വന്നത്. ഇതിൽ കാസിം ഇരിക്കൂർ പക്ഷക്കാർ മാത്രമാണുള്ളത്. തർക്കം പരിഹരിക്കാൻ ശ്രമം നടക്കുമ്പോൾ ഒരു വിഭാഗത്തെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന നീക്കം തെറ്റാണെന്ന് വഹാബ് വിഭാഗം കുറ്റപ്പെടുത്തുന്നു.

ഇത് പിളർപ്പുണ്ടായതിന് ശേഷമെടുത്ത തീരുമാനമാണെന്ന് കാസിം ഇരിക്കൂർ സമ്മതിക്കുന്നു. അതിൽ അസ്വാഭാവികത ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.

എപി സുന്നി നേതാവ് ഹക്കിം അസ്ഗരി പ്രശ്നപരിഹാരത്തിനായി ഇരു പക്ഷവുമായി സംസാരിച്ചതിന് പുറമേ ഇന്നലെ കാന്തപുരം അബൂബക്കർ മുസ്ലിയാർ മന്ത്രി അഹമ്മദ് ദേവർകോവിലുമായും സംസാരിച്ചിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങൾ പോകുന്നത് സമുദായത്തിന് നല്ലതല്ലെന്ന് കാന്തപുരം മന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയുമായി കാന്തപുരം നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി കൂടി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കാന്തപുരം പ്രശ്നത്തിൽ ഇടപെട്ടതെന്നാണ് സൂചന. കാസിം ഇരിക്കൂറിനെ ചുമതലയിൽ നിന്ന് മാറ്റണമെന്നാണ് വഹാബ് പക്ഷത്തിന്‍റെ ആവശ്യം.ചർച്ചകൾ തുടരുന്നതിനിടെയാണ് ഇരുപക്ഷവും വീണ്ടും കൊമ്പ് കോർക്കുന്നത്.

click me!