
മലപ്പുറം: നവകേരള സദസിൽ സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ കർശന നിർദ്ദേശം. മലപ്പുറം തിരൂരങ്ങാടി ഡിഇഒ വിളിച്ചു ചേർത്ത പ്രധാനധ്യാപകരുടെ യോഗത്തിലാണ് നിർദ്ദേശം നൽകിയത്. സംഭവം വിവാദമായതോടെ പഠനത്തിന്റെ ഭാഗമായി കുട്ടികളെ കൊണ്ട് പോകാമെന്ന് മാത്രമാണ് പറഞ്ഞതെന്ന് ഡിഇഒ അറിയിച്ചു.
നവകേരള സദസിലേക്ക് സ്കൂൾ ബസുകൾ വിട്ടു കൊടുക്കാനുള്ള നിർദ്ദേശം ഹൈക്കോടതി സ്റ്റേ ചെയ്തതിന് പിന്നാലെയാണ് സ്കൂൾ കുട്ടികളെത്തന്നെ നിർബന്ധമായും സദസിൽ പങ്കെടുപ്പിക്കണമെന്ന ഡിഇഒയുടെ കടുത്ത നിർദേശം. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി വേങ്ങര, പരപ്പനങ്ങാടി ഉപജില്ലകളിൽ നിന്നായി കുറഞ്ഞത് 100 കുട്ടികളെയും എത്തിക്കണം എന്നുമാണ് നിർദേശം. പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയ അധ്യാപകർക്ക് മുകളിൽ നിന്നുള്ള ഉത്തരവെന്ന് മറുപടി. നവകേരള സദസ് നടക്കുന്ന ദിവസം സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാമെന്നുമടക്കമാണ് ഡി ഇ ഒ യുടെ പ്രശ്നപരിഹാരം.
അതേസമയം വിവാദമായതോടെ കർശന നിർദേശം നൽകിയില്ലെന്ന് ഡി ഇ ഒ വിശദീകരിച്ചു. പഠനത്തിന്റെ ഭാഗമായി പങ്കെടുപ്പിക്കാമെന്ന് മാത്രമാണ് പറഞ്ഞതെന്നും ഡിഇഒ പറഞ്ഞു. കുട്ടികളെ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ലെന്നും
ജനങ്ങൾ സ്വയം എത്തേണ്ടതാനെന്നും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam