
ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നതും സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം കെഎസ്ഇബി പരമാവധി കുറച്ചിരിക്കുകയാണിപ്പോൾ. 2320 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അതായത് സംഭരണ ശേഷിയുടെ 22.74 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്.
കഴിഞ്ഞ വർഷം ഇതേസമയത്ത് സംഭരണശേഷിയുടെ 48 ശതമാനമായ 2353.66 അടി വെള്ളം ഇടുക്കിയിലുണ്ടായിരുന്നു. മഴ കനത്തതിനെ തുടർന്ന് രണ്ടാം തീയതി മുതൽ ജലനിരപ്പ് ഉയർന്നു തുടങ്ങിയിരുന്നു. ഇതു വരെ 13 അടി വെള്ളമാണ് കൂടിയത്.കഴിഞ്ഞ ദിവസങ്ങളിൽ മൂന്നടി വീതമുയർന്നിരുന്നത് ഇന്ന് രാവിലെ ആയപ്പോൾ ഒരടിയായി കുറഞ്ഞു. മഴ കുറഞ്ഞതോടെ ഡൈവേർഷൻ പദ്ധതികളിൽ നിന്നുൾപ്പെടെയെത്തുന്ന വെള്ളത്തിൻറെ അളവ് കുറഞ്ഞതാണ് കാരണം.
വെള്ളം കുറഞ്ഞതോടെ ദിവസേന രണ്ടു ദശലക്ഷം യൂണിറ്റിൽ താഴെ വൈദ്യുതി മാത്രമാണിപ്പോൾ ഇടുക്കിയിൽ ഉൽപ്പാദിപ്പിക്കുന്നത്. ആറു ജനറേറ്ററുകൾ ഉപയോഗിച്ച് 18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. മെയ് മാസത്തിൽ 14 ദശലക്ഷം യൂണിറ്റ് വരെയായിരുന്നു ഉൽപ്പാദനം. ഉപഭോഗം വല്ലാതെ വർദ്ധിക്കുന്ന സമയത്ത് ഒരു ജലറേറ്റർ മാത്രമാണ് ഇപ്പോൾ പ്രവർത്തിപ്പിക്കുന്നത്. ഇടമലയാർ, ശബരിഗിരി എന്നീ പദ്ധതികളിലും ഉൽപ്പാദനം ഒരു ദശലക്ഷം യൂണിറ്റിൽ താഴെയാക്കി.
എല്ലായിടത്തും മൂന്നു ദശലക്ഷത്തിൽ കൂടുതൽ ഉൽപ്പാദിപ്പിക്കേണ്ടെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. അതേ സമയം ചെറുകിട പദ്ധതികളിൽ ഉൽപ്പാദനം കൂട്ടി. ഇവിടങ്ങളിലെ അണക്കെട്ടുകളിൽ കൂടുതൽ വെള്ളം സംഭരിക്കാനാകാത്തതിനാലാണിത്. വൻകിട പദ്ധതികളിൽ ഉൽപ്പാദനം കുറച്ച് പരമാവധി വെള്ളം സംഭരിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പക്ഷേ മഴ കുറഞ്ഞത് വലിയ വെല്ലുവിളി ആയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam