സ്ഥാനത്യാഗത്തിനൊരുങ്ങി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, പാത്രയാർക്കീസിന് കത്ത് നൽകി. ബാവ, പാത്രയാർക്കീസ് ബാവയ്ക്ക് ദമാസ്കസിലേക്കയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കൊച്ചി: യാക്കോബായ സഭയിൽ ആഭ്യന്തര കലഹത്തെ തുടർന്ന് സ്ഥാനത്യാഗത്തിനൊരുങ്ങി സഭാ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ, പാത്രയാർക്കീസ് ബാവയ്ക്ക് കത്ത് നൽകി. പുതിയ ഭരണസമിതി തനിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് ഈ കത്തിൽ പറയുന്നു. ബസേലിയോസ് തോമസ് പ്രഥമൻ ബാവ ദമാസ്കസിലേക്കയച്ച കത്ത് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മെത്രാപ്പൊലീത്തൻ ട്രസ്റ്റി സ്ഥാനത്ത് നിന്നും ഒഴിവാക്കണമെന്നും സഭയിൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. ഗൂഢാലോചനക്ക് പിന്നിൽ പുതിയ ഭരണ സമിതിയാണെന്നും താൻ ഇതേ ചൊല്ലി കടുത്ത മനോവിഷമത്തിലാണെന്നും ബാവ കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഏതാനം മാസങ്ങൾക്ക് മുൻപാണ് യാക്കോബായ സഭയിൽ പുതിയ ഭരണസമിതി ചുമതലയേറ്റത്. ഈ സമിതിയും സഭാധ്യക്ഷനും തമ്മിൽ അത്ര നല്ല ബന്ധമല്ലായിരുന്നു. വൈദിക ട്രസ്റ്റി ഫാദർ സ്ലീബാ വട്ടവെയിലിലുമായും അൽമായ ട്രസ്റ്റിയുമായും തോമസ് പ്രഥമൻ ബാവ സ്വരചേർച്ചയിലായിരുന്നില്ല.
സഭയിൽ നടക്കുന്ന ധനശേഖരണത്തെക്കുറിച്ചും മറ്റും സഭാ അധ്യക്ഷനെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഇവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാണ് ആരോപണം. തന്‍റെ പേരിൽ സ്വത്തുക്കളൊന്നുമില്ലെന്നും എല്ലാ സ്വത്തുക്കളും സഭയ്ക്ക് കൈമാറിയിട്ടുണ്ടെന്നും തോമസ് പ്രഥമൻ ബാവ ദമാസ്കസിലേക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
പാത്രീയാർക്കീസ് ബാവ അടുത്തമാസം 24ന് കേരളത്തിലെത്താനിരിക്കെയാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. പാത്രിയാർക്കീസ് ബാവയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ സഭാ മാനേജിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് പൊട്ടിത്തെറി. ഈ യോഗം റദ്ദാക്കിയതായി തോമസ് പ്രഥമൻ ബാവ അറിയിച്ചു.
സഭക്ക് വേണ്ടിയാണ് പതിറ്റാണ്ടുകളായി പ്രവർത്തിച്ചതെന്നും അങ്കമാലി മെത്രാനായി തുടരാൻ താൻ ഒരുക്കമാണെന്നും തോമസ് പ്രഥമൻ ബാവയുടെ കത്തിൽ പറയുന്നു.