
താമരശ്ശേരി: കൂടത്തായ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഓമശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. കൂടത്തായിയില്‍ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ചത് ഈ ആശുപത്രിയിലാണ്. ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകള്‍ ശേഖരിച്ചു മടങ്ങി.
കൂടത്തായിലെ ആറ് പേരുടേയും മരണം സമാനലക്ഷണങ്ങളോടെയായിരുന്നു. എന്നിട്ടും ആരുടേയും മരണത്തില്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണ പരിധിയിലേക്ക് ഈ സ്വ കാര്യ ആശുപത്രിയേയും എത്തിച്ചത്. ഇവിടെ എത്തിച്ച ആറ് പേരില്‍ റോയിയേയും ആല്‍ഫിനേയും മാത്രം മറ്റു ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. അതില്‍ റോയിയുടെ മൃതദേഹം മാത്രമാണ് പിന്നീട് പോസ്റ്റ്മോര്‍ട്ടം ചെയ്തത്.
ഈ ആശുപത്രിയില്‍ മുന്‍പ് ഉണ്ടായിരുന്ന ഒരു ഡോക്ടര്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡോക്ടര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇവിടം വിട്ടുവെന്നാണ് അന്വേഷണത്തില്‍ അറിഞ്ഞത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam