ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഭാര്യയോട് മാപ്പ് പറഞ്ഞതിൽ പ്രശ്നം തീരില്ലെന്നും രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്.

തിരുവനന്തപുരം: മന്ത്രി കെബി ​ഗണേഷ് കുമാറും ഭാര്യയും തമ്മിലുള്ള പ്രശ്നം മാപ്പ് പറഞ്ഞതു കൊണ്ടുമാത്രം തീരില്ലെന്ന നിലപാടിലുറച്ച് കോൺഗ്രസ്. ഗണേഷ് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. ഭാര്യയോട് മാപ്പ് പറഞ്ഞതിൽ പ്രശ്നം തീരില്ലെന്നും രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിഷേധം നടത്താനൊരുങ്ങുകയുമാണ് യൂത്ത് കോൺഗ്രസ്. വിഷയത്തിൽ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെയും വിമർശനം ശക്തമാക്കുകയാണ്. മന്ത്രിയുടെ ഭാര്യ പരാതി ഉന്നയിച്ചിട്ടും പൊലീസ് അനങ്ങിയില്ലെന്നും ഒത്തുതീർപ്പിനായി കുറ്റകൃത്യം മറച്ചു വെച്ചുവെന്നുമാണ് വിമർശനം.

അതേസമയം, ​​ഗണേഷ് കുമാർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി നൽകിയിരുന്നു യൂത്ത് കോൺഗ്രസ്‌. യൂത്ത് കോൺഗ്രസ്‌ വർക്കിംഗ്‌ പ്രസിഡന്റ്‌ ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ​ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് തിരിഞ്ഞത്.

കേരളത്തിന്റെ ആഭ്യന്തര വകുപ്പിന്റെ പേര് അഡ്ജസ്റ്റ്മെന്റ് വകുപ്പ് എന്നാക്കണമെന്നും ഗണേഷ്കുമാറിനെതിരെ ഭാര്യ തന്നെ പരാതി പറഞ്ഞിട്ടും നടപടി ഇല്ലെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾക്കും ബിജെപി നേതാവ് ശ്രീലേഖ കാര്യങ്ങൾ അറിഞ്ഞിട്ടും നടപടി ഉണ്ടായില്ല. വീണയും ശ്രീലേഖയും കുറ്റകൃത്യത്തിന് കൂട്ട് നിന്നുവെന്നും ബിനു ചുള്ളിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ലെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്.

പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്നം നിലനിൽക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത് നിലപാട് ചോദ്യം ചെയ്യപ്പെടും. അതേസമയം ഗണേഷ് മന്ത്രിയായി തുടരുന്നതിൽ മുന്നണിയിൽ സിപിഐയ്ക്ക് ഉള്‍പ്പെടെ എതിര്‍പ്പുണ്ട്.

YouTube video player