
ദില്ലി: കേരളത്തിൽ നിന്നുള്ള സന്നദ്ധസംഘടന പഞ്ചാബിൽ (Punjab) പള്ളി നിർമ്മിച്ചതിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. കോഴിക്കോട് ആസ്ഥാനമായുള്ള റീലിഫ് ആൻ്റ് ചാരിറ്റബിൾ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ പഞ്ചാബിൽ നടത്തിയ പള്ളി നിർമ്മാണത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയത്. പഞ്ചാബിലെ ഫരീദ്കോട്ടിൽ 2015 നും 2017 നും ഇടയിലായി മൂന്ന് പള്ളികളുടെ നിർമ്മാണമാണ് ഇവർ പൂർത്തിയാക്കിയത്. പഞ്ചാബിൽ പ്രവർത്തനമില്ലാത്ത സംഘടന രണ്ട് ജമ്മുകശ്മീർ സ്വദേശികളുടെ പേരിലേക്ക് പണം വകമാറ്റിയാണ് പള്ളി നിർമ്മാണം നടത്തിയതെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്.
വിദേശ സംഭാവന സന്നദ്ധപ്രവർത്തനങ്ങൾക്ക് മാത്രം ഉപയോഗിക്കാനാണ് ഇവർക്ക് അനുമതിയുള്ളത്. ഈ പണം വകമാറ്റി ചിലവഴിച്ചതിനെ കുറിച്ച് ആഭ്യന്തരമന്ത്രാലയം അന്വേഷണം തുടങ്ങിയ വിവരം ഇംഗ്ളീഷ് ദിനപ്പത്രമായ ദി ട്രിബ്യൂൺ ആണ് പുറത്തുവിട്ടത്. സാമൂഹിക സംസ്കാരിക രംഗത്തെ പ്രവർത്തനങ്ങൾക്കായിട്ടാണ് രണ്ടായിരത്തിൽ സംഘടന രൂപീകരിച്ചത്. വിദേശനിക്ഷേപം സ്വീകരിക്കാൻ സംഘടനയ്ക്ക് നല്‍കിയ അനുമതി കേന്ദ്രം കഴിഞ്ഞ വർഷം റദ്ദാക്കിയിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരിധിയിലിരിക്കുന്ന വിഷയമായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് ആർസിഎഫ്ഐ അറിയിച്ചത്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ (KSRTC) പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്‍കുന്ന ഫര്‍ലോ ലീവ് പദ്ധതിയോട് മുഖം തിരിച്ച് ജീവനക്കാര്‍. ഒരു ശതമാനം ജീവനക്കാര്‍ പോലും പദ്ധതിയില്‍ ചേര്‍ന്നില്ല. പ്രായപരിധിയില്‍ ഇളവ് നല്‍കി കൂടുതല്‍ വിഭാഗം ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കാന്‍ മാനേജ്മെന്‍റ് നീക്കം തുടങ്ങി. കെഎസ്ആര്‍ടിസിയിലെ അംഗീകൃത തൊഴിലാളി സംഘടനകളും മാനേജ്മെന്‍റും ചേര്‍ന്ന് ഒപ്പുവച്ച ദീര്‍ഘകാല കരാറിലെ വ്യവസഥയുസരിച്ചാണ് ഫര്‍ലോ ലീവ് പദ്ധതി നടപ്പിലാക്കുന്നത്.
ദീര്‍ഘകാല അവധിയെടുക്കുന്ന ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കുന്നതാണ് പദ്ധതി. വാര്‍ഷിക ഇന്‍ക്രിമെന്‍റ്, പെന്‍ഷന്‍ എന്നിവയെ ഫര്‍ലോ ലീവ് ബാധിക്കില്ല. അധിക ജീവനക്കാരെ പകുതി ശമ്പളം നല്‍കി വീട്ടിലിരുത്തുന്നതിലൂടെ സാമ്പത്തിക ബാധ്യത കുറക്കാമെന്നാണ് മാനേജ്മെന്‍റിന്‍റെ പ്രതീക്ഷ. 28000 ത്തോളം ജീവനക്കാരുള്ള കെഎസ്ആര്‍ടിസിയില്‍ ഇതുവരെ 47 പേര്‍ മാത്രമാണ് പദ്ധതിയില്‍ ചേര്‍ന്നത്. നിലവില്‍ 10 ലക്ഷം രൂപ പ്രതിമാസം ശമ്പള ഇനത്തില്‍ ലാഭമുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ജീവനക്കാരെ നിര്‍ബന്ധിച്ച് പദ്ധതിയില്‍ ചേര്‍ക്കരുതെന്ന് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ ജീവനക്കാരെ ദീര്‍ഘകാല അവധിയെടുപ്പിക്കാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ്. പദ്ധതിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 45 വയസ്സെന്നതില്‍ ഭേദഗതി വരുത്തും. ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും പദ്ധതി ബാധകമാക്കും. അതേസമയം ലേ ഓഫിന്‍റെ പരിഷ്കരിച്ച രൂപമായ ഫര്‍ലോ ലീവ്, ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനെച്ചൊല്ലി വിമര്‍ശനവും ശക്തമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam