നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക നീക്കം; തൃശൂരിലെ ബിജെപി നേതാവിന്‍റെ ശബ്ദസാമ്പിളെടുത്ത് അന്വേഷണ സംഘം

By Web TeamFirst Published Jul 20, 2022, 11:45 AM IST
Highlights

ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലിൽ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്. 

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണിൽ നിന്ന് ഉല്ലാസ് ബാബുവിന്‍റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു.

ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറൻസിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലിൽ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ സ്ഥാനാർഥിയുമായിരുന്നു ഉല്ലാസ് ബാബു. 

ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത്. ദിലീപ് ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍  ഫോണിന്‍റെ ഗാലറിയില്‍ നിന്ന് ഈ സന്ദേശം കണ്ടെടുക്കുകയും അന്വേണസംഘം ഇത് വീണ്ടെടുക്കുകയുമായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ്  പറയുന്നത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. 

Read Also: പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി

അതേസമയം, കേസിൽ എട്ടാം പ്രതിയായ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. തെളിവുകൾ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്തെന്നാണ് അനുബന്ധ കുറ്റപത്രത്തിലുളളത്. വെളളിയാഴ്ചക്കുളളിൽ റിപ്പോർട് നൽകണമെന്നും വിസ്താരം ഉടൻ പുനരാരംഭിക്കുമെന്നും വിചാരണക്കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു.

കേസിലെ തുടരന്വേഷണ റിപ്പോർട് വെളളിയാഴ്ച സമർപ്പിക്കാനിരിക്കെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവ ന്നത്. ദിലിപീനെതിരെ നിലവിൽ ചുമത്തിയിരിക്കുന്ന  ബലാത്സംഗം അടക്കമുളള കുറ്റങ്ങൾക്ക് പുറമേയാണ് തെളിവുകൾ മറച്ചുപിടിച്ചു എന്ന വകുപ്പുകൂടി  ചേർത്തിരിക്കുന്നത്.  നടിയെ ആക്രമിച്ച ദൃശ്യങ്ങൾ സുഹൃത്തായ ശരത് മുഖേന ദിലീപിന്‍റെ പക്കൽ എത്തി എന്നുതന്നെയാണ് റിപ്പോർട്ടിലുളളത്. ഈ സുപ്രധാന തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ അനുമാനം.  പുതുതായി പ്രതി ചേർത്തിരിക്കുന്ന ദിലീപിന്‍റെ സുഹൃത് ശരത്തിനെതിരെയും ഇതേ കുറ്റങ്ങൾ തന്നെയാണ് ചുമത്തിയിരിക്കുന്നത്. 

ഹൈക്കോടതി അനുവദിച്ച സമയ പരിധിക്കുളളിൽത്തന്നെ റിപ്പോർട് സമർപ്പിക്കുമെന്ന് പ്രോസിക്യൂഷൻ  വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോൾത്തന്നെ  സമയം വൈകിയെന്നും വിസ്താരം ഉടൻ പുനരാരംഭിക്കേണ്ടതുണ്ടെന്നും കോടതി മറുപടി നൽകി. എന്നാൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ  പുതുതായി പ്രതിചേർക്കപ്പെട്ട ശരത് കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് വിവരം. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ മറച്ചുപിടിക്കുന്നു  എന്നത് അനുമാനം മാത്രമാണെന്നും തെളിവില്ലെന്നുമാകും നിലപാടെടുക്കുക. ഇതിനിടെ കേസിൽ സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം  എന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

Read Also: നടിയെ ആക്രമിച്ച കേസ് : അഡ്വ.അജകുമാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ


 

click me!