നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കും

By Web TeamFirst Published Apr 18, 2022, 6:21 AM IST
Highlights

അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ (actress assault case) തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയിൽ സമർപ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു. മൂന്നു മാസം കൂടി സാവകാശം ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യം അന്വേഷണ സംഘം ഇന്ന് വിചാരണ കോടതിയെ അറിയിക്കും. മാധ്യമങ്ങൾക്ക് അന്വേഷണ വിവരങ്ങൾ കൈമാറിയെന്ന പരാതിയിൽ എഡിജിപി എസ് ശ്രീജിത്തും ഇന്ന് വിശദീകരണം നൽകും. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ഹാക്കർ സായ് ശങ്കറിനോട് ഇന്ന് രാവിലെ 11 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം കേസിൽ ദിലീപിന്‍റെ സഹോദരൻ അനൂപിനെയും സഹോദരി ഭർത്താവ് സുരാജിനെയും ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് നൽകി. കഴിഞ്ഞ ബുധനാഴ്ച ഇവർക്ക് നോട്ടീസ് നൽകിയെങ്കിലും ഇരുവരും അസൗകര്യം അറിയിച്ചിരുന്നു. തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ വീണ്ടും നോട്ടീസ് നൽകിയത്. സംവിധായകൻ ബാലചന്ദ്രകുമാർ അനൂപിന്‍റെയും, സുരാജിന്‍റെയുമായി പുറത്തുവിട്ട ഓഡിയോ റെക്കോർഡിലെ വിവരങ്ങൾ അറിയാനും, ദിലീപിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച കാര്യങ്ങളിലെ വ്യക്തതയ്ക്കുമാണ് ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസിൽ ആദ്യമായിട്ടാണ് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഇവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 

click me!