ഇർഷാദ് വധം: മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത് ജൂലൈ 19ന്; മൃതദേഹം കണ്ടെത്തിയതോടെയെന്നും പൊലീസ്

By Web TeamFirst Published Aug 6, 2022, 8:36 AM IST
Highlights

മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാൾ നാട് വിട്ടത്.  തട്ടി കൊണ്ട് പോകലിന് മേൽനോട്ടം വഹിച്ചതും സ്വാലിഹ് തന്നെയെന്ന് പൊലീസ് പറഞ്ഞു. 

കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത്  ജൂലൈ 19നെന്ന് പൊലീസ്. മൃതദേഹം കണ്ടെത്തിയതോടെയാണ് ഇയാൾ നാട് വിട്ടത്.  തട്ടി കൊണ്ട് പോകലിന് മേൽനോട്ടം വഹിച്ചതും സ്വാലിഹ് തന്നെയെന്ന് പൊലീസ് പറഞ്ഞു. 

ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ, തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.  വിദേശത്തുള്ള പ്രതികളുടെയും കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ   അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും. ഇർഷാദിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ  കൂടുതൽ വ്യക്തത ലഭിച്ചേക്കും.

Read Also: ഇർഷാദിന്റെ മരണത്തിന് പിന്നിലാര്, മരിച്ചതെങ്ങനെ ? പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും 

ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് കണ്ടത്തിയ  മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പ സ്വാമി അറിയിച്ചിരുന്നു.  ഒരു മാസത്തിലേറെയായി ഇര്‍ഷാദിനായി കാത്തിരുന്ന കുടുംബം, സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒളിയിടങ്ങളില്‍ അരിച്ചുപെറുക്കി പൊലീസ് നടത്തിയ അന്വേഷണം. എല്ലാം വിഫലമാക്കിയാണ് ഇര്‍ഷാദെന്ന 26കാരന്‍ മരിച്ചെന്ന കാര്യം കോഴിക്കോട് റൂറല്‍ പൊലീസ് സ്ഥിരീകരിച്ചത്. നേരത്തെ ദീപക് എന്ന മേപ്പയൂര്‍ സ്വദേശിയുടെതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായതോടെയാണ് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. 
 
ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യവീട്ടിലേക്ക് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17ന് ഇതിന്‍റെ പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് തിരിച്ചറിഞ്ഞു. 

Read Also: 'മുറിയെടുത്തത് ചികിത്സയ്‍ക്കെന്ന് പറഞ്ഞ്', ഇർഷാദ് താമസിച്ച ലോഡ്ജില്‍ പൊലീസ് പരിശോധന

അതേസമയം, ദുരൂഹ സാഹചര്യത്തില്‍ പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയിട്ടും കൂടുതല്‍ അന്വേഷണം എന്തുകാണ്ട് നടത്തിയില്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്ത് തുടങ്ങിയ കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ബാക്കിയാണ്.  പുറക്കാട്ടിരി പാലം സന്ദര്‍ശിക്കാനെത്തിയ ഡിഐജി രാഹുല്‍ ആര്‍ നായരും ഇതുസംബന്ധിച്ച ചോദ്യങ്ങളി‍ല്‍ നിന്ന് ഒഴിഞ്ഞുമാറി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് പേരാണ് പൊലീസ് പിടിയിലുളളത്.  

 

click me!