
തിരുവനന്തപുരം: തിരുവനന്തപുരത്തെ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ സുഹൃത്ത് ഡോ. റുവൈസിന് കുരുക്കായി ആത്മഹത്യ കുറിപ്പ്. അവരുടെ സ്ത്രീധന മോഹം മൂലം തന്റെ ജീവിതം അവസാനിക്കുന്നുവെന്ന് ഷഹ്ന കുറിപ്പിലെഴുതിയതായി പൊലീസ് പറയുന്നു. എന്നാൽ റുവൈസിൻ്റെ പേര് കുറിപ്പിലില്ല. ആത്മഹത്യ കുറിപ്പിൽ തന്നെ നേരിട്ടുള്ള തെളിവുണ്ടെന്ന് പറയുന്ന പൊലീസ് സാഹചര്യതെളിവുകൾ പ്രതിക്കെതിരാണെന്നും പറയുന്നു.
അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു. ഇത്ര പണം ആവശ്യപ്പെടുന്നത് അവൻ്റെ സഹോദരിക്ക് വേണ്ടിയാണോ. ഞാൻ വഞ്ചിക്കപ്പെട്ടുവെന്നും ഷഹ്ന കുറിപ്പിലെഴുതിയിട്ടുണ്ട്. അതിനിടെ, കേസിൽ സുഹൃത്തായ ഡോ. റുവൈസ് അറസ്റ്റിലായിയിട്ടുണ്ട്. മെഡി. കോളേജ് പൊലീസാണ് റുവൈസിനെ അറസ്റ്റ് ചെയ്തത്. റുവൈസിനെ ഇന്ന് വൈകുന്നേരം കോടതിയിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നായിരുന്നു റുവൈസിനെ കസ്റ്റിഡിയിലെടുത്തത്. തുടർന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡോ. ഷഹ്നയുടെ ആത്മഹത്യ; സുഹൃത്ത് ഡോ. റുവൈസ് അറസ്റ്റിൽ, കോടതിയിൽ ഹാജരാക്കും
നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹ്നയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. ഉയർന്ന സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹ്ന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ ഇന്ന് റുവൈസ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8