
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം. ഹോസ്പിറ്റലിൽ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടത്തിയ മതപ്രഭാഷണത്തിനിടെ സയ്യിദ് സ്വാലിഹ് തുറാബ് തങ്ങളാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് പ്രസ്താവന നടത്തിയത്. പൊലീസും കേസും കണ്ട് ആരും ഭയക്കേണ്ടെന്നും സ്വാലിഹ് തുറാബ് തങ്ങൾ പറഞ്ഞു.
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിന് പിന്നാലെ ഇത്തരം സംഭവങ്ങള്‍ക്കെതിരെ ആരോഗ്യവകുപ്പും പൊലീസും നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത്. മര്‍കസുൽ ബദ്‍രിയ്യ ദര്‍സ് ആരംഭവും സിഎം വലിയുല്ലാഹി ആണ്ട് നേര്‍ച്ചയും അസ്മാഉൽ ബ്ദറും എന്ന പരിപാടിയുടെ ഭാഗമായ മതപ്രഭാഷണ ചടങ്ങിലാണ് പ്രസവത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന.
വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം മുജാഹിദ് വനിതാ വിഭാഗം രംഗത്തെത്തിയിരുന്നു. പ്രസവം വീട്ടിൽ നടത്തണമെന്നത് അന്ധവിശ്വാസമാണെന്നും പ്രസവത്തിനായി ആരോഗ്യ കേന്ദ്രങ്ങളെയാണ് സമീപിക്കേണ്ടതെന്നും വാക്സിൻ എടുക്കരുതെന്ന് പ്രചരിപ്പിക്കുന്നതും തെറ്റാണെന്നും എംജിഎം സംസ്ഥാന വൈസ് പ്രസിഡന്‍റ് വിസി മറിയക്കുട്ടി പറഞ്ഞിരുന്നു.
മലപ്പുറം ചട്ടിപ്പറമ്പിൽ അഞ്ചാം പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അസ്മ എന്ന യുവതിയുെ മരണത്തിലണ് ഭര്‍ത്താവ് സിറാജ്ജുദ്ദീൻ, പ്രസവത്തിനായി സഹായിച്ച ഒതുക്കങ്ങൽ സ്വദേശി ഫാത്തിമ, ഇവരുടെ മകൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ പ്രസവത്തെപ്പറ്റ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനിടെയാണ് വീട്ടിലെ പ്രസവത്തെ പിന്തുണച്ച് എപി സുന്നി വിഭാഗം രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam