
കൊച്ചി: ഐ എസ് എല്‍ ഉദ്ഘാടന പോരിന്‍റെ ആവേശം കൊച്ചിയില്‍ അലയടിക്കുമ്പോള്‍ സ്റ്റേഡിയത്തിന് പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം. എം എൽ എയെ അടക്കം അവഗണിച്ചുവെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയത്. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സൗജന്യ ടിക്കറ്റ് നല്‍കുന്നതില്‍ എംഎല്‍എയെ അടക്കം അവഗണിച്ചുവെന്നാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആരോപണം.
അതേസമയം, കൊച്ചിയിലേക്ക് ഐഎസ്എല്‍ തിരികെ വന്നതിന്‍റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കൊവിഡ് ഇടവേള കഴിഞ്ഞ് ആവേശം പാരമ്യത്തിലെത്തുന്ന ഐഎസ്എൽ ഒൻപതാം സീസണില്‍ വഴുതിപ്പോയ കിരീടം മഞ്ഞപ്പട സ്വന്തമാക്കുമെന്ന് ആരാധകര്‍ സ്വപ്നം കാണുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യകിരീടം സ്വപ്നം കണ്ടിറങ്ങുമ്പോൾ പ്രതീക്ഷയത്രയും ഇവാൻ വുകോമനോവിച്ചിന്‍റെ തന്ത്രങ്ങളിലാണ്. സഹൽ അബ്ദുൽ സമദും മാർക്കോ ലെസ്കോവിച്ചും അഡ്രിയൻ ലൂണയുമടക്കം കഴിഞ്ഞ സീസണിൽ ഫൈനലിൽ എത്തിയ പതിനാറുപേർ ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ട്.
ടീം വിട്ട വാസ്ക്വേസ് ഡിയാസ് സഖ്യത്തിന് പകരം അപ്പോസ്തലോസ് ജിയാനോ-ദിമിത്രിയോസ് ഡയമാന്റക്കോസ് ഗ്രീക്ക് ജോഡിയിലാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോൾപ്രതീക്ഷ. മധ്യനിരയിലേക്ക് ഇവാൻ കലിയൂഷ്ണി കൂടിയെത്തുമ്പോൾ ഫോർമേഷനിലും തന്ത്രങ്ങളിലും മാറ്റമുണ്ടാവുമെന്ന് വുകോമനോവിച്ച് വ്യക്തമാക്കിക്കഴിഞ്ഞു. സഹലിനും ഗോളി പ്രഭ്സുഖൻ ഗില്ലിനും പരിക്കുണ്ടെങ്കിലും എല്ലാവരും മത്സരത്തിന് സജ്ജമെന്നും ബ്ലാസ്റ്റേഴ്‌സ് കോച്ച് വ്യക്തമാക്കി.
പ്രഭ്‌സുഖന്‍ ഗില്‍ തന്നെയാണ് ഉദ്ഘാടനപ്പോരാട്ടത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ഗോള്‍വല കാക്കുന്നത്. മാര്‍കോ ലെസ്‌കോവിച്ച്,ഹര്‍മന്‍ജോത് ഖബ്ര, ഹോര്‍മിപാം റുയ്‌വ, ജെസെല്‍ കര്‍ണെയ്‌റോ എന്നിവരാണ് പ്രതിരോധനിരയിലുള്ളത്.മധ്യനിരയില്‍ ജീക്‌സണ്‍ സിങ്, പ്യൂട്ടിയ, അഡ്രിയാന്‍ ലൂണ, സഹല്‍ അബ്ദുസമദ്, എന്നിവരിറങ്ങുമ്പോള്‍ മുന്നേറ്റ നിരയില്‍ ദിമിട്രിയോസ് ഡയമന്റകോസ്, അപ്പോസ്‌തോലോസ് ജിയാനോ എന്നിവരാണ് മുന്നേറ്റ നിരയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam