മഞ്ചേരിയിൽ എംഎൽഎ യു എ ലത്തീഫിനെതിരെ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മഞ്ചേരി പൊലീസ് കേസെടുത്തു.
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ എംഎൽഎക്കെതിരെ അസഭ്യ കമന്റിട്ട യുവാവിന് മർദനം. എംഎൽഎ യു എ ലത്തീഫിനെതിരെയാണ് യുവാവ് ഫേസ്ബുക്കിൽ അസഭ്യ കമൻ്റിട്ടത്. തുടർന്ന് എംഎൽഎയുടെ മകൻ അമീറും സംഘവും ചേർന്ന് യുവാവിനെ മർദിക്കുകയായിരുന്നു. മഞ്ചേരി മുള്ളമ്പാറ സ്വദേശി കൂളിയോടൻ ലത്തീഫിനാണ് മർദനമേറ്റത്. സംഭവത്തിൽ മഞ്ചേരി പൊലീസ് കേസെടുത്തു.
പിഡബ്യൂഡി റോഡുകൾക്കായി 34 കോടിയുടെ വികസനം എന്ന മഞ്ചേരി എംഎൽഎ യു എ ലത്തീഫിൻ്റെ ഫേസ് ബുക്ക് പോസ്റ്റിന് കീഴിൽ അസഭ്യമെഴുതി എന്നാരോപിച്ചായിരുന്നു മര്‍ദനം. മാര്‍ച്ച് മൂന്നിന് രാത്രിയോടായാണ് സംഭവം ഉണ്ടായത്. സ്വന്തം കൂൾബാറിന് മുന്നിലിരിക്കുകയായിരുന്ന കൂളിയോടൻ ലത്തീഫിനെ വാഹനത്തിൽ എത്തിയ എംഎൽഎയുടെ മകനും സംഘവും തല്ലിയത്.
എംഎൽഎയുടെ മകൻ അമീര്‍ അടക്കം ആറുപേരെ പ്രതി ചേര്‍ത്ത് മഞ്ചേരി പൊലീസ് കേസ് എടുത്തു. തടഞ്ഞു വെച്ച് കൂട്ടംകൂടി മര്‍ദിക്കൽ, കടയ്ക്ക് നാശം വരുത്തൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇപ്പോഴും ഭീഷണി തുടരുന്നുണ്ടെന്നും ലത്തീഫ് പറഞ്ഞു. ഫേസ്ബുക്ക് കമൻ്റ് വിഷയം ചോദിക്കാൻ ചെന്നപ്പോൾ മര്‍ദനമേറ്റ ലത്തീഫ് കത്തിവീശിയെന്ന് കാട്ടി അക്രമികളിൽ ഒരാളായ നിസാര്‍ നൽകിയ പരാതിയിലും മഞ്ചേരി പൊലീസ് കേസെടുത്തു. കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആര്‍.

