സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം, നിലപാട് പ്രഖ്യാപിച്ച് ഐഎസ്എം; 'മുഖ്യമന്ത്രിയുടെ നിലപാട് ശരി'

Published : Sep 04, 2026, 05:50 PM IST
Kanthapuram

Synopsis

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐഎസ്എം രംഗത്ത്. സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണമെന്നും ഇത് വ്യക്തിപരമായ അവകാശലംഘനമാണെന്നും ഐഎസ്എം അഭിപ്രായപ്പെട്ടു

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം (ISM) രംഗത്തെത്തി. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ടെന്നും എന്നാൽ സ്ത്രീകൾ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് യാതൊരു അർഹതയുമില്ലെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി. വ്യക്തിപരമായ അവകാശലംഘനങ്ങൾ ആരു നടത്തിയാലും അത് തിരുത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്ത ഇപ്പോഴും പിന്തുടരുന്നത് പിന്തിരിപ്പൻ ആശയങ്ങളാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളിൽ നിന്ന് പൊതുജന ശ്രദ്ധ തിരിച്ചുവിടാനാണ് കാന്തപുരം ഇത്തരം വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും വിമർശിച്ചു. കാന്തപുരത്തിന് സ്വന്തം അനുയായികൾക്ക് ഉപദേശങ്ങൾ നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്. മതപരമായ കാര്യങ്ങൾ വ്യക്തമാക്കിയതിന്റെ പേരിൽ അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് ശരിയല്ലെങ്കിലും, സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന അദ്ദേഹം തിരുത്തുക തന്നെ വേണം. സ്വന്തമായി ലോ കോളേജ് അടക്കം നടത്തുന്ന കാന്തപുരം, അവിടെ പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ പ്രവർത്തിക്കുന്നത് ഈ പൊതുസമൂഹത്തിലാണെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്ലാം മതത്തിനെതിരായ പ്രചരണം ശരിയല്ല

സ്ത്രീകൾക്ക് സമത്വവും സ്വാതന്ത്ര്യവും നൽകാത്ത മതമാണ് ഇസ്ലാം എന്ന തരത്തിലുള്ള ഇടതുപക്ഷ നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കിയ ഷുക്കൂർ സ്വലാഹി, ഇടതുപക്ഷത്തിന്റെ നേതൃനിരയിൽ എത്ര സ്ത്രീകളുണ്ടെന്നും ചോദിച്ചു. അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും സ്വീകരിച്ച നിലപാട് ശരിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പറഞ്ഞ ചരിത്രപരമായ വിവരങ്ങളിൽ ചില തെറ്റുകളുണ്ടെങ്കിലും അദ്ദേഹത്തിന്റെ വ്യക്തമായ നിലപാടിനെ പിന്തുണയ്ക്കുന്നു. സ്ത്രീകൾ പുറത്തിറങ്ങരുത് എന്ന് ആഹ്വാനം ചെയ്താൽ ജനാധിപത്യ സമൂഹത്തിൽ അതിനെതിരെ പ്രതികരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്തു: താമസക്കാരന്റെ വിരൽ കടിച്ചുമുറിച്ച് ലോഡ്ജ് ഉടമ
സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി, വടക്കൻ-തെക്കൻ ക്ലസ്റ്ററുകളാക്കി വിഭജിച്ചു