
കണ്ണൂര്‍: ഇസ്രായേല്‍ - പലസ്തീൻ വിഷയത്തിലെ നിലപാട് വ്യക്തമാക്കി മുൻ മന്ത്രി കെ കെ ശൈലജ. കഴിഞ്ഞ ദിവസം കെ കെ ശൈലജയുടെ ഈ വിഷയത്തിലെ പ്രതികരണത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഹമാസിനെ ഭീകരര്‍ എന്ന് പറഞ്ഞതിനെതിരെയാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്. ഇതോടെ നിലപാട് ഒരിക്കല്‍ കൂടെ വ്യക്തമാക്കി ശൈലജ ടീച്ചര്‍ രംഗത്ത് എത്തുകയായിരുന്നു.
1948 മുതൽ പലസ്തീൻ ജനത അഭിമുഖീകരിക്കുന്ന കൊടും ക്രൂരതകൾക്ക് കാരണക്കാർ ഇസ്രായേലും അവരെ സഹായിക്കുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്നാണ് ആദ്യ പോസ്റ്റില്‍ പറഞ്ഞതെന്ന് ശൈലജ കുറിച്ചു. ഇടതുപക്ഷം എപ്പോഴും പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും അവരുടെ ഭൂമിയിൽ കയ്യേറ്റം നടത്തുന്ന ഇസ്രായേലിന്‍റെ നടപടിയെ വിമർശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ യുദ്ധ തടവുകാരോടും സാധാരണ ജനങ്ങളോടും ഹമാസ് കാണിച്ച ക്രൂരതയെ ന്യായീകരിക്കാൻ കഴിയില്ല എന്നും പോസ്റ്റിൽ എഴുതിയിരുന്നു.
പലസ്തീൻ ജനതയോട് വർഷങ്ങളായി ഇസ്രായേൽ ചെയ്യുന്നതും ഇതേ ക്രൂരതയാണെന്നും പോസ്റ്റിൽ എഴുതിയിരുന്നു. യുദ്ധങ്ങൾ നിരപരാധികളായ മനുഷ്യരെയാണ് വേട്ടയാടുന്നത്. ഇസ്രായേൽ ഇപ്പോൾ പ്രഖ്യാപിച്ച കര യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്രസഭ ഇടപെടുന്നില്ലെങ്കിൽ ഇതിനെക്കാൾ വലിയ ഭീകരതകൾക്കാണ് സാക്ഷ്യം വഹിക്കേണ്ടി വരിക. ഏത് യുദ്ധത്തിലും വർഗീയ ലഹളകളിലും നരകയാതനകൾക്ക് വിധേയരാകുന്നത് സ്ത്രീകളും അനാഥരാകുന്ന കുട്ടികളുമായിരിക്കുമെന്നും കെ കെ ശൈലജ കുറിച്ചു.
കെ കെ ശൈലജയുടെ ആദ്യ പോസ്റ്റ് ഇങ്ങനെ
അധികാര ഭ്രാന്തിന്‍റെയും പണക്കൊതിയുടെയും അനന്തരഫലമാണ് യുദ്ധങ്ങൾ. നിഷ്കളങ്കരായ അനേകം മനുഷ്യർ ഓരോ യുദ്ധത്തിലും കുരുതി കൊടുക്കപ്പെടുന്നു. ബോംബാക്രമണത്തിൽ പൊള്ളിക്കരിഞ്ഞ കുഞ്ഞുടലുകൾ നമ്മുടെ ഉറക്കം കെടുത്തുന്നു. ഇസ്രായേലിന്റെ ജനവാസ മേഖലയിൽ ഹമാസ് ഭീകരർ നടത്തിയ ആക്രമണത്തെ മന:സ്സാക്ഷിയുള്ളവരെല്ലാം അപലപിക്കും.
അതോടൊപ്പം 1948 മുതൽ പലസ്തീൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത് ഇതേ തോതിലുള്ള ഭീകരതയാണെന്നും അതിനു കാരണക്കാർ ഇസ്രായേലും അവർക്ക് പിന്തുണ നൽകുന്ന സാമ്രാജ്യത്വ ശക്തികളുമാണെന്ന യാഥാര്ഥ്യം മറച്ചുവെക്കാൻ കഴിയില്ല. മുതലാളിത്ത ലാഭക്കൊതിയുടെ സൃഷ്ടിയായ യുദ്ധങ്ങളിൽ പിടഞ്ഞുവീഴുന്ന മനുഷ്യരെ നോക്കി നെടുവീർപ്പിടുക മാത്രമല്ല പ്രതിഷേധിക്കുക കൂടി ചെയ്യുകയാണ് നമ്മുടെ ഉത്തരവാദിത്വം.
ഓർഡര്‍ ചെയ്തത് 349 രൂപയുടെ വസ്ത്രം; പോയത് 62,108 രൂപ! 'പണി' വന്ന വഴി ഇങ്ങനെ, സൂക്ഷിക്കണേ...