വീണ്ടും വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇസ്രൊ; പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന്

By Arun Raj K MFirst Published Feb 8, 2022, 6:01 PM IST
Highlights

രണ്ട് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി സി 52 ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയും ചേർന്ന വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1 (INSPIREsat-1) ആണ് ഇതിൽ ആദ്യത്തേത്. 

ബെംഗളൂരു: നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ (ISRO). പിഎസ്എൽവി സി 52 വിക്ഷേപണം ഫെബ്രുവരി 14ന് രാവിലെ 5.59ന് നടക്കും. ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാ‍ഡിൽ നിന്നായിരിക്കും വിക്ഷേപണം. ജിഎസ്എൽവി എഫ് 10 ദൗത്യം പരാജയപ്പെട്ടതിന് ശേഷമുള്ള ഇസ്രൊയുടെ ആദ്യ വിക്ഷേപണ ദൗത്യമാണ് പിഎസ്എൽവി സി 52. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 04 ആണ് ദൗത്യത്തിലൂടെ വിക്ഷേപിക്കുന്ന പ്രധാന ഉപഗ്രഹം. ഇതിന് പുറമേ രണ്ട് ചെറു ഉപഗ്രഹങ്ങളെയും പിഎസ്എൽവി സി 52 ബഹിരാകാശത്ത് എത്തിക്കും. 

റഡാർ‌ ഇമേജിംഗ് ഉപഗ്രഹമാണ് ഇഒഎസ് 04. ഇസ്രൊയുടെ പഴയ ഉപഗ്രഹ പേരിടൽ രീതിയിൽ റിസാറ്റ് 1എ എന്നായിരുന്നു ഈ ഉപഗ്രഹത്തിന്റെ പേര്. ഏത് കാലാവസ്ഥയിലും മിഴിവേറിയ ചിത്രങ്ങളെടുക്കാൻ കഴിയുന്നതാണ് ഉപഗ്രഹം. കാർഷിക ഗവേഷണത്തിനും, പ്രളയ സാധ്യത പഠനത്തിനും മണ്ണിനെക്കുറിച്ചുള്ള പഠനത്തിനുമെല്ലാം ഉപഗ്രഹം നൽകുന്ന വിവരങ്ങൾ മുതൽക്കൂട്ടായിരിക്കുമെന്നാണ് ഇസ്രൊ അറിയിക്കുന്നത്. 

രണ്ട് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി സി 52 ദൗത്യത്തിന്റെ ഭാഗമാണ്. തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്സ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാർത്ഥികളും കൊളറാഡോ സർവകലാശാലയും ചേർന്ന വികസിപ്പിച്ചെടുത്ത ഇൻസ്പയർ സാറ്റ് 1 (INSPIREsat-1) ആണ് ഇതിൽ ആദ്യത്തേത്. 

ഇന്ത്യൻ ഭൂട്ടാൻ സംയുക്ത ഉപഗ്രഹത്തിന് മുന്നോടിയായുള്ള സാങ്കേതിക വിദ്യാ പരീക്ഷണ ഉപഗ്രഹം ഐഎൻഎസ് -2ടിഡി ആണ് രണ്ടാമത്തെ ചെറു ഉപഗ്രഹം. 

വിക്ഷേപണത്തിന് 25 മണിക്കൂറും 30 മിനുട്ടും മുമ്പ് കൗണ്ട് ഡൗൺ തുടങ്ങും. ഫെബ്രുവരി 13ന് രാവിലെ 04:29നായിരിക്കും ഇത്.  

click me!