ബഫ‍ര്‍സോണിൽ അന്തിമ റിപ്പോര്‍ട്ട് ഫിൽഡ് സര്‍വേയ്ക്ക് ശേഷം; ജനങ്ങളുടെ സ്വത്തും ജീവനോപാധിയും സംരക്ഷിക്കും

By Web TeamFirst Published Dec 21, 2022, 6:38 PM IST
Highlights

ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സ‍ര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും.

തിരുവനന്തപുരം: ബഫ‍ര്‍ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ സ്വത്തിനും ജീവനോപാധികൾക്കും ഭീഷണി സൃഷ്ടിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാക്കില്ലെന്നും ഇക്കാര്യത്തിൽ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സ‍ര്‍വ്വേയുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പരാതികളും സര്‍ക്കാര്‍ പരിഹരിക്കും. തിരുത്തിയ റിപ്പോര്‍ട്ടേ സര്‍ക്കാര്‍ സുപ്രീംകോടതിയിൽ സമര്‍പ്പിക്കൂ. ഫിൽഡ് സര്‍വേ കൂടി നടത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. പന്ത്രണ്ട് കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്നത് ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കൊണ്ടു വന്ന നിബന്ധനയാണെന്നും  ഇക്കാര്യത്തിലെ പ്രതിസന്ധിക്ക് കാരണം യു‍ഡിഎഫാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

ബഫർ സോണിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമം നടക്കുകയാണ്. ജനങ്ങളെയും ജീവനോപാധികളെയും ബാധിക്കുന്ന ഒരു നടപടിയും സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടാകില്ല. ബഫർ സോൺ മേഖലയിൽ നിന്നും ജനവാസ കേന്ദ്രങ്ങളും കൃഷി ഇടങ്ങളും ഒഴിവാക്കണം എന്നാണ് സർക്കാർ നിലപാട് മറിച്ചുള്ള നിലപാട് തെറ്റാണ്. ഈ മേഖലയിലെ എല്ലാ കെട്ടിടങ്ങളെയും ചേർത്താകും സർക്കാർ അന്തിമ റിപ്പോർട്ട് സുപ്രീം കോടതിയിൽ നൽകുക. ബഫർ സോൺ മേഖലയിൽ താമസിക്കുന്നവർക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ടതില്ല. 

സുപ്രീംകോടതിയിൽ കേരളം നൽകിയ പുനപരിശോധന ഹർജിയുടെ ഹിയറിങ്ങിൽ എല്ലാ കാര്യങ്ങളും ബോധിപ്പിക്കും. ബഫർ സോൺ വിഷയത്തിൽ യുപിഎ കാലത്തെ പരിസ്ഥിതി മന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് കടും പിടുത്തം കാണിച്ചു. 2013 ജനുവരി 16 നാണ്‌ സംസ്ഥാന വന്യജീവി ബോർഡിൻ്റെ ഉപസമിതി ഇക്കാര്യം ചർച്ച ചെയ്യാൻ യോഗം ചേർന്നത്. ഉപസമിതിയിലെ അധ്യക്ഷന്മാർ എല്ലാവരും യുഡിഎഫ് നേതാക്കളായിരുന്നു. കേന്ദ്രം പറഞ്ഞ പത്ത് കിലോമീറ്ററിർ ബഫർ സോണ്‍ എന്ന നിബന്ധന മാറ്റി പന്ത്രണ്ട് കിലോമീറ്റ‍ര്‍ ബഫർ സോൺ വേണം എന്നായിരുന്നു യുഡിഎഫ് സർക്കാരിൻ്റെ നിലപാട്.

ഒടുവിൽ പന്ത്രണ്ട് കിലോമീറ്റ‍ര്‍ വരെ ബഫ‍ര്‍ സോണം വേണം എന്ന തീരുമാനമാണ് ഉമ്മൻ ചാണ്ടി സ‍ര്‍ക്കാര്‍ സ്വീകരിച്ചത്. ജനവാസ മേഖലകളെ ഒഴിവാക്കി എങ്കിലും കോടതയിൽ സ‍ര്‍ക്കാര്‍ രേഖകൾ നൽകിയില്ല. എന്നാൽ എൽഡിഎഫ് സ‍ര്‍ക്കാര്‍ തുടക്കം മുതൽ ജനവാസ മേഖലകളെ ബഫര്‍സോണിൽ നിന്നൊഴിവാക്കാനാണ് ശ്രമിച്ചത്.  ബഫർ സോണിൽ കേന്ദ്രം ഇളവുകൾ നൽകിയത് സംസ്ഥാനങ്ങളുടെ സമ്മർദ്ദം മൂലമാണ് ഒരു കിലോമീറ്റ‍ര്‍ വരെയാക്കി ബഫർ സോൺ നിജപ്പെടുത്തിയത് എൽഡിഎഫ് സ‍ര്‍ക്കാരാണ്.

click me!