ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ കേരളത്തിൽ ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരളാ തീരത്ത് മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ കാറ്റ് വീശും. മൂന്നര മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത ഉണ്ട്.
മീൻപിടുത്തക്കാർ യാതൊരു കാരണവശാലും കടലിൽ പോകരുത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും മലയോരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴ തുടരും. ശനിയാഴ്ച അതിശക്തമായ മഴയ്ക്കാണ് സാധ്യത. വയനാട് കാരാപ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകൾ 15 സെൻറീമീറ്റർ വീതം ഉയർത്തി അധിക ജലം തുറന്ന് വിടും. കർണാടക ബീച്ചന ഹള്ളി ,കബനി അണകെട്ടിന്‍റെ ഷട്ടറുകൾ തുറന്ന് മുപ്പതിനായിരം ക്യു മെക്സ് വെള്ളം തുറന്ന് വിടാനും തുടങ്ങി.