
മലപ്പുറം: കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച് രാജ്യസഭയിൽ സംസാരിച്ച എംപി പിവി അബ്ദുൾ വഹാബിനോട് വിശദീകരണം തേടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി. പാർട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഈ കാര്യം പറയുന്നത്. എംപി രാജ്യസഭയിൽ നടത്തിയ പരാമർശത്തോട് പാർട്ടിക്ക് യോജിപ്പില്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ് അംഗം പി വി അബ്ദുൾ വഹാബ് സംസാരിച്ചത്. നൈപുണ്യ വികസനത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതൽ പണം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു.
കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിൽ കേരളത്തിൻറെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പ്രസ്താവന. എന്നാൽ വി മുരളീധരൻ കേരളത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമർശവും വഹാബ് നടത്തി. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാണ് വി മുരളീധരൻറെ ശ്രമമെന്നായിരുന്നു ധനവിനിയോഗ ബില്ലിൻറെ ചർച്ചയിൽ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam