മിൽമ മലബാർ മേഖലയെ അടുത്തറിയാനായി തുടങ്ങിയ ടോൾ ഫ്രീ കസ്റ്റമർ കെയർ സർവീസിന്‍റെ ഉദ്ഘാടനം മന്ത്രി കോഴിക്കോട് നിർവ്വഹിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടങ്ങാൻ പദ്ധതിയിട്ട പാൽപ്പൊടി നിർമ്മാണ യൂണിറ്റ് ഒരു വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാകുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിൽമ മലബാർ മേഖലയെ അടുത്തറിയാനായി തുടങ്ങിയ ടോൾ ഫ്രീ കസ്റ്റമർ കെയർ സർവീസിന്‍റെ ഉദ്ഘാടനം മന്ത്രി കോഴിക്കോട് നിർവ്വഹിച്ചു.
ലോക്ക്ഡൗണ്‍ കാലത്ത് അധികമായി വന്ന പാൽ പാൽപ്പൊടിയാക്കി മാറ്റാൻ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുകയായിരുന്നു മിൽമ. പിന്നാലെ കേരളത്തിന് സ്വന്തമായി പാൽപ്പൊടി നിർമാണ യൂണിറ്റ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏറ്റവുമധികം പാൽ ബാക്കിയാവുന്ന മലബാർ മേഖലയിൽ പ്ലാന്‍റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. ഇതിനായി മലപ്പുറം മൂർക്കനാട് സ്ഥലം കണ്ടെത്തുകയും 48 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
കർഷകർക്കും ഉപഭോക്താക്കൾക്കും മലബാർ യൂണിയനെ അടുത്തറിയുവാനും വിപണിയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനുമാണ് ടോൾ ഫ്രീ കസ്റ്റമർ കെയർ സർവ്വീസ് തുടങ്ങിയതെന്ന് മിൽമ മലബാർ യൂണിയൻ ചെയർമാൻ കെ എസ് മണി പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona