സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതി: ആശങ്കയറിയിച്ച് സിപിഐ മുഖപത്രം ജനയുഗം

By Web TeamFirst Published Oct 26, 2020, 12:16 PM IST
Highlights

മുഖ്യമന്ത്രിയും സിപിഎമ്മും ഭേദഗതിയെ പിന്തുണക്കുമ്പോഴാണ് ആശങ്ക വ്യക്തമാക്കി ജനയുഗം മുഖപ്രസംഗം വന്നിരിക്കുന്നത്. 
 

തിരുവനന്തപുരം: സൈബ‍ർ കുറ്റകൃത്യം ഫലപ്രദമായി തടയനായി സ‍ർക്കാ‍ർ കൊണ്ടു വന്ന നിയമഭേദ​ഗതിക്കെതിരെ വിമ‍ർശനം ഉയരുന്നതിനിടെ ആശങ്ക വ്യക്തമാക്കി സിപിഐ മുഖപത്രം ജനയു​ഗം. നിയമം ദുരുപയോ​ഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് തങ്ങളുടെ ഇന്നത്തെ മുഖപത്രത്തിൽ ജനയു​ഗം അഭിപ്രായപ്പെടുന്നു. 

പുതിയ നിയമത്തിൻ്റെ വരവോടെ മാധ്യമസ്വാതന്ത്ര്യം പരിമതിപ്പെടുമെന്ന് മാധ്യമലോകവും ഭയപ്പെടുന്നു. ഇതേക്കുറിച്ച് നിയമവൃത്തങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കുന്ന ആശങ്കകൾ അവഗണിക്കാനാകില്ലെന്നും ജനയു​ഗം നിരീക്ഷിക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും ഭേദഗതിയെ പിന്തുണക്കുമ്പോഴാണ് ആശങ്ക വ്യക്തമാക്കി ജനയുഗം മുഖപ്രസംഗം വന്നിരിക്കുന്നത്. 

ജനയു​ഗം മുഖപ്രസം​ഗത്തിൽ നിന്ന്....

നിയമഭേദഗതിയിലൂടെ പൊലീസിനു ലഭിക്കുന്ന അധികാരം ജനാധിപത്യ സ്വാതന്ത്ര്യങ്ങള്‍ക്കും മൗലിക അവകാശങ്ങള്‍ക്കും എതിരെ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്കയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പങ്കുവയ്ക്കുന്നത്. ഈ ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുമെന്ന് മാധ്യമലോകവും ഭയപ്പെടുന്നു. ‘ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്തുന്നതിനോ അപമാനിക്കുന്നതിനോ അപകീര്‍ത്തിപ്പെടുത്തുന്നതിനോ ഉദ്ദേശിച്ച് ഏതെങ്കിലുംതരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മ്മിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ്’ ഭേദഗതിയിലൂടെ കൂട്ടിച്ചേര്‍ക്കുന്നതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പ് പറയുന്നു.

മേല്‍പറഞ്ഞ കുറ്റകൃത്യം നിര്‍ണയിച്ച് സ്വമേധയ കേസെടുക്കുന്നതിനുള്ള അധികാരവും ഭേദഗതിനിയമം പൊലീസില്‍ നിക്ഷിപ്തമാക്കുന്നു. നാളിതുവരെ നീതിപീഠം കേസ് പരിശോധിച്ച് കുറ്റം നിര്‍ണയിക്കുന്ന രീതിക്കു പകരം അതിനുള്ള വിവേചനാധികാരം പുതിയ നിയമം പൊലീസില്‍ നിക്ഷിപ്തമാക്കുന്നു. അത് ആധുനിക നിയമവാഴ്ചാ സംവിധാനത്തിലും നീതിനിര്‍വഹണത്തിലും അപകടകരമായ വഴിത്തിരിവായി മാറിയേക്കും എന്ന ആശങ്ക ശക്തമാണ്. പൊലീസ് സേനയുടെ കഴിഞ്ഞകാല ചരിത്രം അത്തരം ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്

click me!