
മലപ്പുറം: വള്ളിക്കുന്നില്‍ പടര്‍ന്ന് പിടിച്ച മഞ്ഞപ്പിത്തം വലിയ സാമ്പത്തിക ബാധ്യതയാണ് ഓരോ കുടുംബത്തിനും ഉണ്ടാക്കിയിട്ടുള്ളത്. ബിപിഎല്‍ കുടുംബത്തില്‍പെട്ട ഒരു പെയിന്‍റിംഗ് തൊഴിലാളിക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്ക് ചെലവ് വന്നത് അഞ്ചേകാല്‍ ലക്ഷം രൂപയാണ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് മാസങ്ങളുടെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതോടെ പല കുടുംബങ്ങളുടേയും ഉപജീവനവും വഴിമുട്ടി.
മലപ്പുറത്തെ തീരദേശ മേഖലയാണ് വള്ളിക്കുന്ന്. അന്നന്ന് കിട്ടുന്ന വരുമാനത്തിൽ കുടുംബങ്ങൾ പുലരുന്ന സ്ഥലം. അഞ്ഞൂറോളം ആളുകള്‍ക്കാണ് ഒരേ സമയത്ത് മഞ്ഞപ്പിത്തം പടർന്നത്. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവന്നവർക്ക് ലക്ഷങ്ങൾ ചെലവായി. റഷീദെന്ന 46 വയസ്സുകാരന് ഇതിനകം ചികിത്സയ്ക്ക് അഞ്ചേകാൽ ലക്ഷം രൂപയാണ് ചെലവായതെന്ന് പ്രദേശവാസികൾ പറഞ്ഞു. ഈ ബിപിഎൽ കുടുംബം പലരുടെയും സഹായം കൊണ്ടാണ് ആ തുക സ്വരുക്കൂട്ടിയത്. ഇനിയും ബില്ല് പൂർണമായി അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. 40 ദിവസമായി അസുഖ ബാധിതരായി തുടരുന്നവരും പ്രദേശത്തുണ്ട്. നാല് മാസത്തെ വിശ്രമം വരെ ഡോക്ടർമാർ നിർദേശിച്ചു. പണിക്ക് പോവാൻ കഴിയാതെ കുടുംബം എങ്ങനെ ജീവിക്കുമെന്ന ചോദ്യമാണ് ഇവരുടെ മുന്നിലുള്ളത്.
വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ചേലേമ്പ്രയിൽ 15 വയസുകാരി കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. ചേലേമ്പ്ര സ്വദേശി ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്കൂളുകൾക്ക് ജാഗ്രതാ നിർദേശം നൽകി.
വള്ളിക്കുന്നിൽ ഒരു ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 18 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. പരിസര പ്രദേശങ്ങളായ ചേലേമ്പ്രയിലേക്കും മഞ്ഞപ്പിത്തം പടർന്നു. രോഗബാധിതരുടെ എണ്ണം 500ന് അടുത്തെത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam