
തിരുവനന്തപുരം: കവടിയാർ പണ്ഡിറ്റ് കോളനിയിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ അതിക്രമത്തിൽ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിൻ്റെ നമ്പർ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളിൽ അക്രമിയുടെ മുഖവും വ്യക്തമല്ല. ശനിയാഴ്ച രാത്രിയാണ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചത്.
നേരത്തെ മ്യൂസിയത്ത് വച്ച് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയ്ക്ക് നേരെയുണ്ടായ അക്രമം നഗരത്തിൽ വലിയ ചർച്ചയായിരുന്നു. പിന്നാലെ പേരൂർക്കടയിലും നന്ദൻകോടിലും പാപ്പനംകോടും വഞ്ചിയൂരും സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായി. ഇതിനടിയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട ജവഹർ നഗറിലും വൈകുന്നേരം സമയത്ത് വിദ്യാർത്ഥിനികൾക്ക് നേരെ ആക്രമണം ഉണ്ടായത്. വണ്ടിയുടെ പിൻഭാഗത്തുള്ള ലൈറ്റ് പൊട്ടിയിരുന്നുവെന്നാണ് വിദ്യാർത്ഥിനികൾ പൊലീസിന് നൽകിയ മൊഴി.
ഞങ്ങളൊക്കെ പല ജില്ലകളിലും നിന്നും ഇവിടെ വന്ന് പഠിക്കുന്നവരാണ്. തിരുവനന്തപുരം സുരക്ഷിതമായി ഒരു സിറ്റിയാണെന്നായിരുന്നു ധാരണ. താമസിക്കുന്ന വീടിന് തൊട്ടടുത്ത് വച്ചാണ് ഈ സംഭവം ഉണ്ടായത്. ഒപ്പം താമസിക്കുന്ന പെണ്കുട്ടികളെല്ലാം ആകെ ഞെട്ടല്ലിലാണ്. എപ്പോഴും പൊലീസ് പട്രോളിംഗ് നടക്കുന്ന ഒരു സ്ഥലം കൂടിയാണിത് - അതിക്രമത്തിന് ഇരയായ പെണ്കുട്ടികളിലൊരാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.