
തിരുവന്തപുരം: നടൻ ജയസൂര്യയുടേത് കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമെന്ന് എഐവൈഎഫ്. ജയസൂര്യ നടത്തിയത് ബോധപൂർവമായ ശ്രമമാണെന്നും സർക്കാരിനെ ഇകഴ്ത്തി കാണിക്കാൻ സംഘ പരിവാർ സിനിമ മേഖലയെ ഉപയോഗിക്കുന്നെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അഭിപ്രായപ്പെട്ടു. നെല്ല് കർഷകർക്ക് 512 കോടി രൂപ കേന്ദ്രം നൽകാനുണ്ടെന്നും ഇക്കാര്യം പലരും മറച്ചു വക്കുന്നെന്നും അദ്ദേഹം കൂട്ടി ചേർത്തു. സംഘപരിവാർ അനുകൂലിയായ കൃഷ്ണപ്രസാദ് ഉൾപ്പെടെ ഉള്ളവർ തെറ്റായ പ്രചാരണം നടത്തുന്നെന്നും കൃഷ്ണ പ്രസാദ് കേന്ദ്ര സെൻസർ ബോർഡ് അംഗം ആയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിനിമാതാരങ്ങളെ ഇഡി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണോ ജയസൂര്യയുടെ പ്രതികരണം എന്ന് സംശയിക്കേണ്ടതുണ്ടെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അഭിപ്രായപ്പെട്ടു. ജയസൂര്യയുടെ പ്രസംഗം ഒരു അജണ്ടയുടെ ഭാഗമാണെന്നും ജയസൂര്യ ആരുടെയോ കൊട്ടേഷൻ ഏറ്റെടുത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു. നേരത്തെ, നടൻ കൃഷ്ണപ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും നടൻ ജയസൂര്യ അസത്യം പറഞ്ഞത് ബോധപൂർവ്വമാണെന്നും ജയസൂര്യയുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞെന്നും കൃഷി മന്ത്രി പി പ്രസാദും പറഞ്ഞിരുന്നു.
Read More: മറ്റ് നടൻമാരുടെ ശ്രദ്ധക്ക്..സിനിമ നാട്ടുകാർ കാണാൻ വേണ്ടി മിണ്ടാതിരിക്കണ്ട: ഹരീഷ് പേരടി
രണ്ട് ദിവസം മുമ്പാണ് മന്ത്രിമാരായ പി പ്രസാദിനെയും പി രാജീവിനെയും വേദിയിലിരുത്തി ജയസൂര്യ സർക്കാരിനെ വിമർശിച്ചത്. കർഷകർ അവഗണന നേരിടുകയാണെന്നും അവരുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നും ജയസൂര്യ വേദിയില്‍ ആവശ്യപ്പെട്ടിരുന്നു. സപ്ലൈക്കോയിൽ നിന്ന് നെല്ലിന്റെ വില കിട്ടാത്തതിനാൽ തിരുവോണ ദിനത്തിൽ പല കർഷകരും ഉപവാസ സമരത്തിലാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ് ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു. ജയസൂര്യയെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചർച്ചകൾ നടക്കുന്നുണ്ട്.