
തിരുവനന്തപുരം: ബ്രൂവറി അനുമതിയിൽ വിശദമായ ചർച്ച വേണമെന്ന് ജെഡിഎസ്. അനുമതി നൽകുമ്പോൾ മന്ത്രി കൃഷ്ണൻ കുട്ടി ജാഗ്രത കാണിച്ചില്ലെന്നാണ് വിമർശനം. പാർട്ടി നേതൃ യോഗത്തിലാണ് വിമർശനം. മന്ത്രിയെ മാറ്റണം എന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. മന്ത്രി കെ കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന ആവശ്യത്തെ ചൊല്ലി ജെഡിഎസ് നേതൃയോഗത്തിൽ രൂക്ഷമായ വാക് പോരുണ്ടായി. പാർട്ടിക്ക് ഗുണം ചെയ്യാത്ത മന്ത്രിയെ മാറ്റണമെന്ന ആവശ്യമാണ് ഉയർന്നത്. ഇത്തരം ചർച്ചകൾ വീറ്റോ ചെയ്യുകയാണെന്ന് സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസ് വ്യക്തമാക്കി.
എന്നാൽ വീറ്റോ ചെയ്യാൻ ഇത് യു എൻ സെക്യൂരിറ്റി കൗൺസിൽ അല്ലെന്നായിരുന്നു നേതാക്കളുടെ വിമർശനം. മന്ത്രിയെ മാറ്റിയാൽ പകരം ചുമതലയേൽക്കാൻ താനില്ലെന്നും മാത്യു ടി തോമസ് വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടെങ്കിൽ മന്ത്രി സ്ഥാനം ആർജെഡിക്ക് പോകുമെന്നും മാത്യു ടി വിശദീകരിച്ചു. ഇതോടെയാണ് ചർച്ചകൾക്ക് വിരാമമായത്
എലപ്പുള്ളിയിലെ ബ്രൂവറി അനുമതി വിവിധ സർക്കാർ വകുപ്പുകളുമായി ചർച്ച ചെയ്യാതെയാണെന്നുള്ള മന്ത്രിസഭാ നോട്ട് പ്രതിപക്ഷനേതാവ് നേരത്തെ പുറത്ത് വിട്ടിരുന്നു. ജനുവരി 15 നാണ് മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് എലപ്പുള്ളിയിൽ ഒയാസിസ് കമ്പനിക്ക് അനുമതി നൽകാനുള്ള നോട്ട് വരുന്നത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും കണ്ട നോട്ടിൽ മറ്റ് വകുപ്പുകളുമായി ആലോചിച്ചിട്ടില്ലെന്ന് വ്യക്തമായി പറയുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിച്ചത്.
കൃഷി- ജലവിഭവവകുപ്പുകളൊന്നും അത് കൊണ്ട് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും നോട്ടിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഒയാസിസ് കമ്പനിയുടെ പ്രവർത്തനങ്ങളെ നോട്ടിലും പുകഴത്തുന്നുണ്ട്. മന്ത്രിസഭാ യോഗം അംഗീകരിച്ചതിന്റെ അടുത്ത ദിവസം തന്നെയാണ് അനുമതിക്കുള്ള ഉത്തരവിറക്കുന്നത്. ഒരു കമ്പനിക്ക് മാത്രമായുള്ള വഴിവിട്ട സഹായത്തിന്റെ തെളിവാണിതെന്നാണ് പ്രതിപക്ഷനേതാവിന്റെ ആരോപണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam