വട്ടിയൂർക്കാവ് നേടാൻ ജിജി തോംസണെ 'കൂട്ടുപിടിച്ച്' കോൺ​ഗ്രസ്? ഇടഞ്ഞ് മുരളീധരൻ

By Web TeamFirst Published Jan 14, 2021, 5:57 PM IST
Highlights

ത്രികോണ മത്സരം മുന്നിൽ നിൽക്കെ വട്ടിയൂർക്കാവിലേക്ക് ഇല്ലെന്ന്  പ്രധാനപാർട്ടി നേതാക്കൾ നിലപാട് അറിയിച്ചുകഴിഞ്ഞു. പി.സി.വിഷ്ണുനാഥും ജ്യോതികുമാർ ചാമക്കാലയും വട്ടിയൂർക്കാവിലേക്ക് വരാനുള്ള സാധ്യതകുറഞ്ഞു. ഈ സാഹചര്യത്തിലാണ് ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ പാർട്ടി പരിഗണിക്കുന്നത്. 

തിരുവനന്തപുരം: വട്ടിയൂർകാവിൽ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ പരിഗണിച്ച് മണ്ഡലം തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ്. ത്രികോണ മത്സരം മുന്നിൽ നിൽക്കെ വട്ടിയൂർക്കാവിലേക്ക് ഇല്ലെന്ന്  പ്രധാനപാർട്ടി നേതാക്കൾ നിലപാട് അറിയിച്ചുകഴിഞ്ഞു. പി.സി.വിഷ്ണുനാഥും ജ്യോതികുമാർ ചാമക്കാലയും വട്ടിയൂർക്കാവിലേക്ക് വരാനുള്ള സാധ്യതകുറഞ്ഞു. ഈ സാഹചര്യത്തിലാണ് ജിജി തോംസൺ അടക്കമുള്ള പ്രമുഖരെ പാർട്ടി പരിഗണിക്കുന്നത്. പക്ഷെ മത്സരിക്കാൻ ഇതുവരെ  ജിജി തോംസണൺ സമ്മതം അറിയിച്ചിട്ടില്ല. ജ്യോതി വിജയകുമാർ,,വീണ നായർ,ആർ.വി.രാജേഷ് എന്നിവരുടെ പേരുകളും ചർച്ചകളിൽ ഉയരുന്നുണ്ട്.

പരമ്പരാഗതമായി യുഡിഎഫിന് അനുകൂലമായ മണ്ഡ‍ലാണ് വട്ടിയൂർക്കാവ്. എന്നാൽ,  2019ലെ വോട്ടിംഗ് ഘടനയിലെ മാറ്റങ്ങളും വി.കെ.പ്രശാന്ത് നേടിയ മികച്ച വിജയവുമാണ് ആശങ്കയാകുന്നത്. സംഘടനാ സംവിധാനത്തിന്‍റെ കരുത്തിൽ ബിജെപിയുടെയും എപ്ലസ് പട്ടികയിൽ വട്ടിയൂർക്കാവുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ ത്രികോണ മത്സരം നടന്നാൽ ആരും ജയിക്കാം ആരും തോൽക്കാം എന്നതാണ് സ്ഥിതി. എന്നാൽ മൂന്നാംസ്ഥാനത്തെക്ക് തള്ളപ്പെട്ടാലുള്ള രാഷ്ട്രീയ തിരിച്ചടിയാണ് നേതാക്കളെ ചിന്തിപ്പിക്കുന്നത്.  കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർത്ഥിയായി വന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു മണ്ഡലത്തിൽ മേൽക്കൈ. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ഘടനയിൽ അയ്യായിരം വോട്ടിന്‍റെ മേൽക്കൈയാണ് എൽഡിഎഫിന് ഉള്ളത്. എൽഡിഎഫിനായി വി.കെ.പ്രശാന്തും ബിജെപിക്കായി വി.വി.രാജേഷും പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

2016ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-51,332, എൻഡിഎ-43,700, എൽഡിഎഫ്-40,441 എന്നിങ്ങനെയായിരുന്നു വട്ടിയൂർക്കാവിലെ വോട്ടുനില. 2019ൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ അത് എൽഡിഎഫ്- 51,332, യുഡിഎഫ്-40,465, എൻഡിഎ- 27,453 എന്ന സ്ഥിതിയിലേക്കെത്തി. ഒരുകാലത്ത് കോണ്‍ഗ്രസിലെ പ്രധാന നേതാക്കൾ സീറ്റ് നേടാൻ ക്യൂ നിന്ന മണ്ഡലമായിരുന്നു ഇത്. എന്നാൽ ഇത്തവണ മത്സരിക്കാൻ വമ്പൻമാരാരും വട്ടിയൂർക്കാവിലേക്ക് ഇല്ല എന്ന സൂചനയാണ് നേതൃത്വം നൽകുന്നത്. പഴയ തട്ടകത്തിലേക്ക് മടങ്ങാൻ കെ മുരളീധരൻ ആഗ്രഹിച്ചെങ്കിലും മത്സരരം​ഗത്ത് എംപിമാർ വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചതോടെ വടകരക്ക് പുറത്തേക്ക് പ്രചാരണത്തിന് പോലുമില്ലെന്ന് പറഞ്ഞ് അദ്ദേഹം ഉടക്കിനിൽക്കുകയാണ്. 

click me!