പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളി; അഭയക്ക് നീതി തേടി ജോമോന്‍റെ ഒറ്റയാൾ പോരാട്ടം

Published : Dec 22, 2020, 08:42 AM ISTUpdated : Dec 22, 2020, 11:59 AM IST
പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതി തള്ളി; അഭയക്ക് നീതി തേടി ജോമോന്‍റെ ഒറ്റയാൾ പോരാട്ടം

Synopsis

1992ൽ സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്‍റെ കൺവീനറായിരുന്നു ജോമോൻ.  ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുരയ്ക്കലാണ്  മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. 

തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയാക്കി എഴുതിത്തള്ളിയ സിസ്റ്റർ അഭയയുടെ കൊലപാതകത്തിൽ നിർണായ വഴിത്തിരിവുണ്ടാക്കിയത് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കലിന്‍റെ ഇടപെടലിലൂടെയാണ്. അഭയയുടെ മരണം മുതൽ ഇതുവരെ നീതിക്കായി  ജോമോൻ നടത്തിയത് സമാനതകളില്ലാത്ത ഒറ്റയാ‌ൾ പോരാട്ടമായിരുന്നു. ജോമോൻ അഭയയുടെ ആരുമായിരുന്നില്ല. പക്ഷെ മരണം നടന്നത് മുതൽ ഈ കോട്ടയം സ്വദേശി ചൂണ്ടിക്കാണിച്ച സംശയങ്ങളാണ് കേസിൽ നിർണ്ണായകമായത്. 

1992ൽ സിസ്റ്റർ അഭയയുടെ മരണത്തിന് പിന്നാലെ കോട്ടയത്ത് രൂപീകരിച്ച ആക്ഷൻ കൗൺസിലിന്‍റെ കൺവീനറായിരുന്നു ജോമോൻ.  ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്ന് വ്യക്തമായതോടെ ജോമോൻ പുത്തൻപുരയ്ക്കലാണ്  മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിവേദനം നൽകിയത്. ജോമോന്‍റേത് ഉള്‍പ്പെടെ 34 പരാതികള്‍ സർക്കാരിന് ലഭിച്ചുവെങ്കിലും തുടർന്നുള്ള പോരാട്ടത്തിൽ ഉറച്ചുനിന്നത് ജോമോൻ മാത്രം. മരണം ആത്മഹത്യയാക്കിമാറ്റാൻ സിബിഐ  എസ്പി ത്യാഗരാജനൻ ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വന്നതോടെ എസ്പിയെ മാറ്റാനുള്ള നിയമപോരാട്ടം തുടങ്ങിയതും ജോമോൻ.

സിബിഐ വന്നിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുമ്പോഴെല്ലാം ജോമോന്‍ പരാതികളുമായി ദില്ലിക്ക് പോയത് നിരവധി തവണ. രണ്ട് പതിറ്റാണ്ടിനിടെ പ്രലോഭനങ്ങൾ പലതുമുണ്ടായി, ജീവന് വരെ ഭീഷണിയും. പക്ഷെ ജോമോൻ വിട്ടില്ല. കൊല ചെയ്തവരെ മാത്രമല്ല അന്വേഷണം അട്ടിമറിച്ചവരെയും പ്രതിയാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടതും ജോമോനാണ്. 

പ്രതികള്‍ പല കാരണങ്ങള്‍ ചൂണ്ടികാട്ടി വിചരണ കൂടാതെ കേസിൽ നിന്നും ഒഴിവാകാൻ സുപ്രീംകോടതിയെ വരെ സമീപിച്ചു. പ്രതികളുടെ ആസൂത്രിതനീക്കങ്ങള്‍ ഓരോ ഘട്ടത്തിലും ജോമോൻ നിയമപരമായി ചോദ്യം ചെയ്തതോടെയാണ് പൊളിഞ്ഞുവീണത്. ഒടുവിൽ  പ്രതികളെ വിചാരണകോടതിക്കു മുന്നിലെത്തിച്ചതും ജോമോൻ സമ്പാദിച്ച വിധിയിലൂടെയാണ്. തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ദിവസങ്ങളിലെല്ലാം ജോമോൻ എത്തിക്കൊണ്ടിരുന്നു. 28 വർഷത്തിനിപ്പുറം ജീവിതം മുഴുവൻ മാറ്റിവെച്ച കേസിൽ വിധി വരുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുറത്താക്കിയിട്ടും രാഹുൽ പൊങ്ങിയപ്പോൾ പൂച്ചെണ്ടുമായി കോണ്‍ഗ്രസ് പ്രവർത്തകർ, വമ്പൻ സ്വീകരണം നൽകി; കോൺഗ്രസിലെ ഭിന്നത വ്യക്തം
വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം