കോടതി തള്ളി, ഇനി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക്; അധികാരമുറപ്പിക്കാന്‍ പുതിയ നീക്കവുമായി ജോസ് കെ മാണി

By Web TeamFirst Published Nov 1, 2019, 5:32 PM IST
Highlights

ജോസ് കെ മാണി വിഭാഗം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പി ജെ ജോസഫിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 26നകം സത്യവാങ്മൂലം നൽകണമെന്നാണ് ജോസഫിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കോട്ടയം: തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി പാര്‍ട്ടിയില്‍ അധികാരം ഉറപ്പിക്കാൻ കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയുടെ നീക്കം .യഥാർത്ഥ കേരളകോൺഗ്രസ് തങ്ങളാണെന്ന അവകാശവാദവുമായി ജോസ് കെ മാണി വിഭാഗം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരാന്‍ ഇന്ന് കട്ടപ്പന സബ് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്  ജോസ് കെ മാണി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിയുടെ നീക്കം.

ജോസ് കെ മാണി വിഭാഗം നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പി ജെ ജോസഫിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഈ മാസം 26നകം സത്യവാങ്മൂലം നൽകണമെന്നാണ് ജോസഫിനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പാർലമെൻററി പാർട്ടിയിലും സംസ്ഥാന സമിതിയിലും ആരൊക്കെ ഉണ്ടെന്ന കാര്യത്തെക്കുറിച്ചും സത്യവാങ്മൂലം നൽകണം . പാർട്ടിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read Also: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം: ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട കട്ടപ്പന കോടതിയുടെ വിധി പി ജെ ജോസഫിനുള്ള ശക്തമായ തിരിച്ചടിയാണെന്നാണ് ഇന്ന് ജോസ് കെ മാണി പ്രതികരിച്ചു. പിജെ ജോസഫിന്‍റെ എല്ലാ തീരുമാനങ്ങളും അസാധുവാക്കുന്നതാണ് വിധി. പാര്‍ട്ടി ഭാരവാഹികളെ ജോസഫ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.

പാര്‍ട്ടി ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് ഒഴിവല്ല, താത്കാലിക അസാന്നിധ്യം മാത്രമാണെന്നാണ് കോടതി പറ‌ഞ്ഞതെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തനിക്കെതിരായ കോടതിവിധിയെ തെറ്റായി വ്യാഖാനിച്ച് മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നതെന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. 

Read Also: കട്ടപ്പന കോടതിവിധി ജോസഫിനുള്ള തിരിച്ചടി; ചെയർമാൻ മരിച്ചാൽ ഉണ്ടാകുന്നത് ഒഴിവല്ലെന്നും ജോസ് കെ മാണി

click me!