കട്ടപ്പന കോടതിവിധി ജോസഫിനുള്ള തിരിച്ചടി; ചെയർമാൻ മരിച്ചാൽ ഉണ്ടാകുന്നത് ഒഴിവല്ലെന്നും ജോസ് കെ മാണി
പാര്‍ട്ടി ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് ഒഴിവല്ല, താത്കാലിക അസാന്നിധ്യം മാത്രമാണെന്നാണ് കോടതി പറഞ്ഞതെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട കട്ടപ്പന കോടതിയുടെ വിധി പി ജെ ജോസഫിനുള്ള ശക്തമായ തിരിച്ചടിയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു. പിജെ ജോസഫിന്‍റെ എല്ലാ തീരുമാനങ്ങളും അസാധുവാക്കുന്നതാണ് വിധി. പാര്‍ട്ടി ഭാരവാഹികളെ ജോസഫ് ഭീഷണിപ്പെടുത്തി കൂടെ നിര്‍ത്തുകയാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ മരിച്ചാല്‍ ഉണ്ടാകുന്നത് ഒഴിവല്ല, താത്കാലിക അസാന്നിധ്യം മാത്രമാണെന്നാണ് കോടതി പറഞ്ഞതെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം. തനിക്കെതിരായ കോടതിവിധിയെ തെറ്റായി വ്യാഖാനിച്ച് മാധ്യമങ്ങളിലൂടെ നുണ പ്രചരിപ്പിക്കാനാണ് പി ജെ ജോസഫ് ശ്രമിക്കുന്നത്. പാര്‍ട്ടി ചെയര്‍മാന്‍ മരിച്ച സാഹചര്യത്തില്‍, വര്‍ക്കിംഗ് ചെയര്‍മാനായ പി ജെ ജോസഫിന് ചെയര്‍മാന്‍റെ അധികാരങ്ങള്‍ നിര്‍വ്വഹിക്കാന്‍ അവകാശമില്ല എന്ന് വ്യക്തമാക്കുന്നതാണ് ഇന്നത്തെ വിധിയെന്നും ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്നതിന് എതിരെ ഇടുക്കി മുന്‍സിഫ് കോടതിയുടെ സ്റ്റേ തുടരാനാണ് ഇന്ന് കട്ടപ്പന സബ് കോടതി നിര്‍ദ്ദേശിച്ചത്. സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയായിരുന്നു.
Read Also: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനം: ജോസ് കെ മാണിയുടെ അപ്പീൽ കോടതി തള്ളി
പാര്‍ട്ടി ഭരണഘടന അംഗീകരിക്കാത്ത ജോസ് കെ മാണിക്ക് കേരളാ കോണ്‍ഗ്രസ് എമ്മില്‍ സ്ഥാനമില്ലെന്നാണ് പി ജെ ജോസഫ് ഇന്ന് പ്രതികരിച്ചത്. താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നാണ് ജോസിന്‍റെ നിലപാട്. തെറ്റ് തിരുത്തിയാല്‍ തിരികെ വരാമെന്നും പി ജെ ജോസഫ് പറഞ്ഞു.
Read Also: 'താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്നാണ് ജോസിന്‍റെ നിലപാട്'; പി ജെ ജോസഫ്
തുടര്‍ന്ന്, കട്ടപ്പന സബ്കോടതിയുടെ വിധി പരിശോധിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞിരുന്നു. വിഷയം യുഡിഎഫ് ചര്‍ച്ച ചെയ്യും. കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Read Also: കേരള കോണ്‍ഗ്രസുകളെ ഒന്നിപ്പിക്കും, സബ് കോടതി വിധി പരിശോധിക്കുമെന്ന് ബെന്നി ബെഹ്നാന്‍