തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്‍റെ എൽഡിഎഫ് പ്രവേശനത്തിന് സിപിഎം കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങൾ പച്ചക്കൊടി കാട്ടിയതോടെ സിപിഐയെ അനുനയിപ്പിക്കാൻ ഉള്ള ശ്രമങ്ങളുമായി സിപിഎം. ജോസിനെ മുന്നണിയിലെടുക്കാൻ സിപിഐ തത്വത്തിൽ സമ്മതിച്ചിട്ടുണ്ടെങ്കിലും, നിയമസഭാ സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങൾ ധാരണയിലെത്താതെ തുടരുകയാണ്. സിപിഐയുടെ നിലപാടറിയിക്കാൻ കാനം രാജേന്ദ്രൻ ഇന്ന് കോടിയേരി ബാലകൃഷ്ണനെ കണ്ടേക്കും.
ഉടനടി ജോസിനെ മുന്നണിയിലെത്തിക്കണോ എന്ന ചോദ്യമാണ് കാനം മുന്നോട്ടുവയ്ക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ ജോസിനെ ഒപ്പം നിർത്തി, അവിടെ ശക്തി തെളിയിച്ചെങ്കിൽ മാത്രം മുന്നണിപ്രവേശനം പ്രഖ്യാപിച്ചാൽപ്പോരേ എന്ന അഭിപ്രായവും സിപിഐ മുന്നോട്ടുവയ്ക്കുന്നു. ഇക്കാര്യമെല്ലാം അറിയിക്കാനാണ് കോടിയേരിയെ കാനം നേരിട്ട് കാണാനെത്തുന്നത്.
യുഡിഎഫ് അനുഭാവികളായ അണികളും പ്രാദേശിക നേതാക്കളും ചോർന്നുപോകുന്നത് തടയാനുള്ള ശ്രമങ്ങളാണ് ജോസ് വിഭാഗം നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് കൂടുതൽ സീറ്റുകൾ വിട്ടുനൽകി കേരള കോൺഗ്രസിന്‍റെ പ്രാദേശിക ഘടകങ്ങളെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനാണ് ഇടതുമുന്നണിയിലെ ധാരണ. അതേസമയം നിയമസഭാ സീറ്റ് വിഭജനം സംബന്ധിച്ച് ഇനിയും സമവായം ആയിട്ടില്ല.
ജോസ് വിഭാഗത്തെ എത്രയും വേഗം എൽഡിഎഫ് ഘടകകക്ഷിയാക്കാൻ ഒരുങ്ങി സിപിഎം. എകെജി സെന്‍ററിൽ എത്തിയ ജോസ് കെ മാണിക്ക് ഊഷ്മളമായ സ്വീകരണമാണ് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയത്. സിപിഐയെ അനുനയിപ്പിക്കാനുള്ള ചർച്ചക്ക് ജോസ് കെ മാണിക്ക് വാഹനവും എകെജി സെന്‍റർ വിട്ടുനൽകിയിരുന്നു.
Read more at: വാതിൽക്കലോളം ജോസിനെ അനുഗമിച്ച് കോടിയേരി, ഊഷ്മളസ്വീകരണം, ഉടൻ മുന്നണിപ്രവേശം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam