
കോട്ടയം: ഇരുകൈകളിലും പൂര്‍ണമായി വിരലുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആധാര്‍ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ഭിന്നശേഷിക്കാരി ജോസിമോള്‍ക്ക് ആധാര്‍ കാര്‍ഡ് കിട്ടി. ആധാര്‍ എന്‍ റോള്‍മെന്‍റ് വിജയകരമായി പൂര്‍ത്തിയായെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. ആധാർ കിട്ടാത്തതിനാൽ ജോസിമോളും കുടുംബവും നേരിടുന്ന ബുദ്ധിമുട്ട് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് പ്രശ്നം പരിഹരിക്കപ്പെട്ടത്. ഭാവിയില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറും ഉറപ്പ് നൽകി.
പ്രശ്നത്തില്‍ കേന്ദ്ര ഐടി മന്ത്രാലയവും കോട്ടയം ജില്ലാ ഭരണകൂടവും ഇടപെട്ടതിനു പിന്നാലെ ഐടി മിഷന്‍ അധികൃതര്‍ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെയാണ് അധികൃതരുടെ ഇടപെടലുണ്ടായത്.
അപൂര്‍വ രോഗം ബാധിച്ച് കിടപ്പിലായ ജോസിമോള്‍ക്ക് ആധാര്‍ കിട്ടാത്തതു മൂലം സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന വാര്‍ത്ത ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇരുകൈകളിലെയും വിരലുകള്‍ ഭാഗികമാണെന്ന കാരണത്താലായിരുന്നു ഇക്കാലമത്രയും ജോസിമോള്‍ക്ക് ആധാര്‍ കിട്ടാതെ പോയത്. ആധാര്‍ കിട്ടാത്തതിനെ തുടര്‍ന്ന് ജോസിമോളും കുടുംബവും നേരിടുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസിലൂടെ ശ്രദ്ധയില്‍പ്പെട്ടതോടെ കേന്ദ്ര ഐടി മന്ത്രാലയം പ്രശ്നത്തില്‍ ഇടപെട്ടു.
കോട്ടയം ജില്ലാ കലക്ടര്‍ വി.വിഗ്നേശ്വരിയുടെ ഇടപെടലും ഉണ്ടായി. ഇതോടെയാണ് ഐടി മിഷന്‍ ജില്ലാ അധികൃതര്‍ കഴിഞ്ഞ ദിവസം വീണ്ടും കുമരകത്തെ ജോസിമോളുടെ വീട്ടിലെത്തി ആധാര്‍ എന്‍ റോള്‍മെന്‍റ് നടത്തിയത്. ഇത്തരം സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഭാവിയില്‍ ഭിന്നശേഷിക്കാര്‍ക്കാര്‍ക്കും ആധാര്‍ നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് സ്വമേധയാ കേസെടുത്ത് സംസ്ഥാന ഭിന്നശേഷി കമ്മീഷന്‍റെ ഇടപെടല്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam