
ദില്ലി: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. ഏഷ്യാനെറ്റ് റിപ്പോർട്ടർക്ക് എതിരായ പൊലീസ് കേസ് തെളിയിക്കുന്നത് ഇതെന്നും കേന്ദ്രമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സിപിഎമ്മിന്‍റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തമാണ്. പൊലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ന്യായീകരിക്കുന്നത് അതുകൊണ്ടാണ്. കേസ് അടിയന്തരമായി പിൻവലിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വധശ്രമമടക്കം ഒരു ഡസൻ കേസുകളിൽ പ്രതിയായ, സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് എം.വി.ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നത്.
വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോഴാണ് മാധ്യമപ്രവർത്തക പ്രതിയാകുന്നതെന്നും വി.മുരളീധരൻ പറഞ്ഞു. എസ് എഫ് ഐ ഗൂണ്ടകൾ കലാലയം കീഴടക്കുമ്പോൾ അധ്യാപകർ പോലും നിസഹായരാവുന്നതിന് പലകുറി കേരളം സാക്ഷിയായതാണ്. തിരുവനന്തപുരം ലോ കോളജിലെ ഡോ.വി കെ സഞ്ജുവും കാസർകോട് കോളജിലെ ഡോ. രമയുമെല്ലാം എസ് എഫ് ഐ അതിക്രമത്തിന് ഇരയായവരാണ്.
ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ എന്ന സിപിഎം നയമാണ് കുട്ടി സഖാക്കൾക്ക് ഊർജമേകുന്നത് എന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു. മാധ്യമസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ഗോവിന്ദൻ മാഷിന്‍റെ സ്റ്റഡി ക്ലാസുകൾ തുടരട്ടെ എന്നും മന്ത്രി പരിഹസിച്ചു.
വി മുരളീധരന്റെ കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖല മാത്രമല്ല ആഭ്യന്തരവകുപ്പും ഭരിക്കുന്നത് എസ്എഫ്ഐയുടെ ഗൂണ്ടകളാണെന്നതിൻ്റെ തെളിവാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ കേസ്.... എം.വി ഗോവിന്ദൻ ന്യായീകരിച്ചതിലൂടെ സിപിഎമ്മിൻ്റെ അറിവോടെയാണ് കേസെടുത്തതെന്ന് വ്യക്തം.
എസ്എഫ്ഐ നേതാവ് എഴുതാത്ത പരീക്ഷ പാസായി എന്ന വാർത്ത റിപ്പോർട്ട് ചെയ്തത് മഹാ അപരാധമായിപ്പോയി പോലും ! വധശ്രമമടക്കം ഒരു ഡസൻ കേസുകളിൽ പ്രതിയായ,സഹപാഠിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച ക്രിമിനലിന് വേണ്ടിയാണ് ഗോവിന്ദനും കേരള പോലീസും രംഗത്തിറങ്ങുന്നത് !
വ്യാജരേഖക്കാരിയായ എസ്എഫ്ഐ നേതാവും ആൾമാറാട്ടക്കാരൻ നേതാവും സുഖമായി കറങ്ങി നടക്കുമ്പോൾ അഖില നന്ദകുമാർ പ്രതിയാവുന്നു. കുത്തു കേസ് പ്രതികൾ പിഎസ്സി പട്ടികയിൽ ഇടംപിടിക്കുന്ന പിണറായി ഭരണം. എസ്എഫ്ഐ ഗൂണ്ടകൾ കലാലയം കീഴടക്കുമ്പോൾ അധ്യാപകർ പോലും നിസഹായരാവുന്നു. തിരുവനന്തപുരം ലോ കോളജിലെ ഡോ.വി.കെ സഞ്ജുവും കാസർകോട് കോളജിലെ ഡോ.രമയും ഉദാഹരണങ്ങൾ. കായികമായി ആക്രമിക്കപ്പെട്ടാലും കേസും നടപടിയും നേരിടേണ്ടി വരുന്നത് അധ്യാപകർ എന്ന വിചിത്രമായ രീതിയും.
ഇന്നത്തെ ഗൂണ്ടകൾ നാളത്തെ നേതാക്കൾ എന്ന സിപിഎം നയമാണ് കുട്ടിസഖാക്കൾക്ക് ഊർജമേകുന്നത്.. കേരള സർവകലാശാലയിലെ പ്രൊഫ.വിജയലക്ഷ്മിയുടെ മുടിക്കുത്തിന് പിടിച്ച് വധഭീഷണി മുഴക്കിയ എ.എ റഹിമും സിഎംഎസ് കോളജ് തല്ലിപ്പൊളിച്ച ജെയ്ക്ക് സി തോമസുമെല്ലാം പാർട്ടിയിൽ പ്രമുഖരാകുമ്പോൾ ആർഷോമാർക്ക് ആവേശം തോന്നുക സ്വാഭാവികം.!
മാധ്യമസ്വാതന്ത്ര്യം ,അഭിപ്രായ സ്വാതന്ത്ര്യം, ഫാസിസ്റ്റ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ ഗോവിന്ദൻ മാഷിൻ്റെ സ്റ്റഡി ക്ലാസുകൾ തുടരട്ടെ ! കേരളം നമ്പർ.1 എന്നെന്ന് നമുക്ക് അഭിമാനിക്കാം....
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam