തത്സമയം ദിനപത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട് ജോലി ചെയ്തുവരികയായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവർത്തന രംഗത്തെത്തിയത്.
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തനും എഴുത്തുകാരനുമായ ഡോ. ഐ വി ബാബു അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്തം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തത്സമയം ദിനപത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി കോഴിക്കോട് ജോലി ചെയ്തുവരികയായിരുന്നു. ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവർത്തന രംഗത്തെത്തിയത്. മലയാളം വാരിക അസി. എഡിറ്റർ, മംഗളം ഡെപ്യൂട്ടി ഡയറക്ടർ, എക്‌സിക്യുട്ടീവ് എഡിറ്റർ, ലെഫ്‌റ്റ് ബുക്‌സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അൺ എയ്‌ഡഡ് കോളേജുകളിൽ അധ്യാപകനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് മലയാളത്തിൽ പിഎച്ച്‌ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്‌തകം രചിച്ചു. വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്‌തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്‌തു. സിപിഎം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ.വി. ദാസിന്റെ മകനാണ്. അമ്മ: സുശീല. ഭാര്യ: ലത. മക്കൾ: അക്ഷയ്), നിരഞ്ജന (പ്ലസ്‌വൺ വിദ്യാർഥിനി). കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.
കാലിക്കറ്റ് സര്‍വകലാശാല യു.ജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ജേണലിസത്തില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പുസ്തകങ്ങള്‍ രചിക്കുകയും വിവര്‍ത്തനം നടത്തുകയും ചെയ്തിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.