
മലപ്പുറം: അര്‍ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് യു.പി സർക്കാർ കേസെടുത്ത് ജയിലിലടച്ചിരുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. സാധാരണ പരിശോധന മാത്രമാണ് എന്നാണ് പൊലീസ് പറഞ്ഞതെന്നും രാത്രി 12 മണിക്ക് ശേഷം താൻ തന്‍റെ വീട്ടിൽ ഉണ്ടായിരിക്കണമെന്ന് ജാമ്യവ്യവസ്ഥയിലില്ലെന്നും സിദ്ദീഖ് കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നു. പൊലീസ് പരിശോധനയുണ്ടാകുമെന്ന് കരുതി ഇന്ന് പുലര്‍ച്ചെ രണ്ടുമണിവരെ പൊലീസിനെ കാത്തിരുന്നു. മാസത്തിൽ രണ്ട് തവണ ലഖ്നൗ കോടതിയിൽ പോകുന്നയാളാണ് താൻ. ജാമ്യ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് കോടതിയിൽ പോകുന്നത്. എല്ലാ ജാമ്യവ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ട്.
സാക്ഷികൾ എത്താത്തത് കൊണ്ട് കേസ് നടപടികൾ നിർത്തിവച്ചിരിക്കുകയാണിപ്പോള്‍. എന്നിട്ടും സ്ഥിരമായി എല്ലാ മാസവും കോടതിയിൽ എത്തുന്നുണ്ടെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു. അനാവശ്യമായി പൊലീസ് തന്നെ വേട്ടയാടുകയാണെന്നും അതിന്‍റെ ഭാഗമായിട്ടാണ് ഇന്നലെ അര്‍ധരാത്രി പരിശോധനക്കെത്തുമെന്ന് അറിയിച്ചതെന്നും സിദ്ദീഖ് കാപ്പൻ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉള്ള വീട്ടിൽ രാത്രി 12 മണിക്ക് ശേഷം പരിശോധന നടത്തുന്നതിൽ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റയ്ഹാനത്തും പറഞ്ഞു.സുപ്രീം കോടതിയും ലഖ്നൗ ഹൈക്കോടതിയും കേസുകളിൽ ജാമ്യമനുവദിക്കുകയും സുപ്രീം കോടതി തന്നെ പിന്നീട് ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് സിദ്ദീഖ് കാപ്പന്‍റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു.
ഇന്നലെ അര്‍ധരാത്രി 12മണിക്കുശേഷം പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്‍റെ അറിയിപ്പ്. ഇന്നലെ വൈകിട്ട് ആറ് മണിയോടെ രണ്ടു പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്‍റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാര്‍ത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam